സിബിഎസിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം അവർ വെളിപ്പെടുത്തിയത്. പൗരൻമാരെ സംരക്ഷിക്കുന്നതിനായി ആക്രമണത്തെ പ്രതിരോധിക്കാനുള്ള അവകാശം ഇസ്രായേലിനുണ്ടെന്ന് അവർ പറഞ്ഞു. “കണക്കുകൾ പ്രകാരം കുറഞ്ഞത് 1400 ഇസ്രായേൽ പൗരൻമാർ മരിച്ചു. പ്രതിരോധിക്കാനുള്ള അവകാശം ഇസ്രായേലിന് ഉണ്ട്” കമല ഹാരീസ് പറഞ്ഞു.

അതേസമയം ഹമാസും പലസ്തീൻ വംശജരും തമ്മിൽ സംഘർഷമുണ്ടാകരുതെന്നും കമല പറഞ്ഞു. ” പലസ്തീൻകാരും സുരക്ഷിതത്വം അർഹിക്കുന്നു. യുദ്ധനിയമങ്ങൾ പാലിക്കേണ്ടതുണ്ട്. മനുഷ്യർക്ക് ആവശ്യമായ എല്ലാ പരിഗണനയും സഹായങ്ങളും ഉറപ്പുവരുത്തണം,’ കമല ഹാരീസ് കൂട്ടിച്ചേർത്തു. പ്രസിഡന്റ് ജോ ബൈഡൻ ഇറാന് നൽകിയ മുന്നറിയിപ്പും കമല ഹാരീസ് എടുത്തു പറഞ്ഞു. ഇറാൻ സംഘർഷത്തിൽ ഇടപെട്ടാൽ പ്രശ്നം ഗുരുതരമാകുമെന്നും കമല ഹാരീസ് പറഞ്ഞു.
നേരത്തെ ഹമാസിന്റെ ആക്രമണത്തെ പ്രശംസിച്ച് ഇറാൻ രംഗത്തെത്തിയിരുന്നു. ഒക്ടോബർ 7ന് നടന്ന ആക്രമണത്തെയാണ് ഇറാൻ പ്രശംസിച്ചത്. അമേരിക്ക പലസ്തീൻ പ്രശ്നത്തെ മാറ്റിനിർത്തുകയാണെന്നും ഇറാൻ പറഞ്ഞിരുന്നു. ഇസ്രായേൽ – ഹമാസ് സംഘർഷത്തിൽ അമേരിക്കയ്ക്കും തുല്യപങ്കുണ്ടെന്നും ഇറാൻ വൃത്തങ്ങൾ പ്രതികരിച്ചിരുന്നു. കൂടാതെ യുദ്ധത്തിലേക്ക് വലിച്ചിഴയ്ക്കപ്പെട്ടാൽ ഇസ്രായേലിനെതിരെ ശക്തമായി തിരിച്ചടിക്കുമെന്ന് ഇറാൻ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. എന്നാൽ ഇറാൻ ഇടപെട്ടാൽ തങ്ങളും ശക്തമായി തന്നെ തിരിച്ചടിക്കുമെന്ന് ഇസ്രായേലും മുന്നറിയിപ്പ് നൽകി.
അതേസമയം വരാനിരിക്കുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പിനെപ്പറ്റിയും കമല ഹാരിസ് പ്രതികരിച്ചു. പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ആരോഗ്യ പ്രശ്നങ്ങൾ ബൈഡന് തടസ്സമാകുമോ എന്ന ചോദ്യത്തിനും കമല മറുപടി നൽകി. ” ഇത്തരം ഊഹാപോഹങ്ങളിൽ പ്രതികരിക്കാനില്ല. ബൈഡൻ ആരോഗ്യവാനാണ്,” എന്നും കമല ഹാരിസ് പറഞ്ഞു. ” പലരിൽ നിന്നും പല അഭിപ്രായവും ഞാൻ കേട്ടു. ഒന്ന് മാത്രമേ എനിക്ക് പറയാനുള്ളു. ഞാൻ എന്റെ ജോലിയിൽ മാത്രമാണ് ശ്രദ്ധിക്കുന്നത്. ഇത്തരം അഭ്യൂഹങ്ങൾക്ക് മറുപടിയില്ല. വീണ്ടുമൊരു തെരഞ്ഞെടുപ്പിനായി മത്സരിക്കാനൊരുങ്ങുന്ന ഒരു പ്രസിഡന്റ് നമുക്കുണ്ട്,” കമല ഹാരീസ് പറഞ്ഞു.
അതേസമയം വെള്ളിയാഴ്ച രാത്രി വൈകിയും ഗാസയിൽ കനത്ത വ്യോമാക്രമണമാണ് ഇസ്രയേൽ നടത്തിയത്. കര- വ്യോമ ആക്രമണം ശക്തിപ്പെടുത്തിയതായി ഇസ്രയേൽ ഡിഫൻസ് ഫോഴ്സും അറിയിച്ചു. ആശയവിനിമയം നഷ്ടമാവുകയും വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെടുകയും ഇന്ധനക്ഷാമം രൂക്ഷമാവുകയും ചെയ്തതോടെ ഗാസയിലെ 23 ലക്ഷത്തോളം വരുന്ന ജനത പുറംലോകത്തിൽ നിന്ന് ഒറ്റപ്പെട്ടതായി രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ആശയവിനിമയം സാധ്യമല്ലാത്തതിനാൽ ആക്രമണത്തിന്റെ വ്യാപ്തിയും അത്യാഹിതങ്ങളുടെ വിശദവിവരങ്ങളും പുറത്തേക്ക് എത്തുന്നില്ല. ആരോഗ്യസംവിധാനങ്ങളും താറുമാറായി.

മൊബൈൽ- ലാൻഡ് ലൈൻ- ഇന്റർനെറ്റ് സേവനങ്ങൾ പൂർണ്ണമായും ഇല്ലാതായി. ഇതിനിടെ ഇസ്രായേൽ വ്യോമാക്രമണത്തിൽ ഹമാസ് വ്യോമസേനാ മേധാവി അസം അബു റബാക കൊല്ലപ്പെട്ടു. ഗാസയിലുള്ള തങ്ങളുടെ സ്റ്റാഫുകളുമായി ആശയവിനിമയം സാധ്യമാവുന്നില്ലന്ന് ലോകാരോഗ്യസംഘടന ഡയറക്ടർ ജനറൽ ടെഡ്രോസ് അഥനോം ഗെബ്രിയേസുസ് അറിയിച്ചു. ആരോഗ്യപ്രവർത്തകരുടെ ജീവനിലും അത്യാവശ്യമുള്ളവർക്ക് ചികിത്സ ലഭ്യമാക്കുന്നതിലും ആശങ്കയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇസ്രായേൽ ആക്രമണത്തിൽ ഇതുവരെ 7300 പേർ കൊല്ലപ്പെട്ടുവെന്നാണ് കണക്ക്.


