ക്രിക്കറ്റ് മത്സരത്തിനിടയിൽ അവസാന പന്തിനെച്ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്നുണ്ടായ സംഘർഷത്തിൽ 18കാരന് ദാരുണാന്ത്യം. ഉത്തർപ്രദേശിലെ ബുലന്ദ്ഷഹറിലാണ് സംഭവം. ശക്തിയെന്ന യുവാവാണ് കൊല്ലപ്പെട്ടത്. പ്രതിയായ വിശേഷ് ശർമ്മ ഒളിവിലാണ്.
വിശേഷും ശക്തിയും ക്രിക്കറ്റ് മത്സരത്തിലെ അവസാന പന്തിനെച്ചൊല്ലി തർക്കമുണ്ടാകുകയും തുടർന്ന് ബാറ്റുകൊണ്ട് ശക്തിയെ ആക്രമിക്കുകയായിരുന്നു. ശക്തിയുടെ അമ്മാവൻ മോഹിത് കുമാർ വിവരമറിഞ്ഞ് സംഭവസ്ഥലത്തെത്തി ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
മോഹിത് കുമാറിൻ്റെ പരാതിയിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്തു. ശക്തിയുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. അക്രമസാധ്യത പരിഗണിച്ച് ഗ്രാമത്തിൽ പോലീസിനെ വിന്യസിച്ചിട്ടുണ്ട്. ഒളിവിൽ പോയ പ്രതിക്കായി വിവിധ സംഘങ്ങളായി തിരിഞ്ഞ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ടെന്ന് അനുപ്ഷഹർ ഡിഎസ്പി റാം കരൺ പറഞ്ഞു.


