
മയക്കുമരുന്നു കേസുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷ ഹൈക്കോടതി വ്യാഴാഴ്ച വീണ്ടും പരിഗണിക്കും. പിതാവ് കോടിയേരി ബാലകൃഷ്ണന്റെ ആരോഗ്യപ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടിയാണ് ജാമ്യാപേക്ഷ സമർപ്പിച്ചിരിക്കുന്നത്.
കോടിയേരി ബാലകൃഷ്ണന്റെ രോഗം ഗുരുതമാണെന്നും മകനായ തന്റെയുൾപ്പടെ സാമിപ്യം ഇപ്പോൾ ആവശ്യമാണെന്നുമാണ് ജാമ്യാപേക്ഷയിൽ പറയുന്നത്. ചൊവ്വാഴ്ചയാണ് കോടതി കേസിൽ അവസാനമായി വാദം കേട്ടത്. ഏപ്രിൽ 22-ന് ഇഡിയുടെ എതിർവാദം കേൾക്കാനിരിക്കെ അതുകൂടി പരിഗണിച്ചായിരിക്കും ജാമ്യാപേക്ഷയിൽ തീരുമാനമെടുക്കുക.
ഫെബ്രുവരിയിൽ ബംഗളുരു പ്രത്യേക കോടതിയിൽ ബിനീഷ് ജാമ്യാപേക്ഷ സമർപ്പിച്ചെങ്കിലും സെഷൻസ് കോടതി അപേക്ഷ തള്ളിയിരുന്നു. തുടർന്നാണ് ബിനീഷ് ഹൈക്കോടതിയിലേക്ക് നീങ്ങിയത്. നവംബർ 11 മുതൽ പരപ്പന അഗ്രഹാര സെൻട്രൽ ജയിലിൽ ജുഡീഷ്യൽ കസ്റ്റടിയിലാണ് ബിനീഷ്.2020 ഒക്ടോബർ 28 നാണ് ബംഗളുരു മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഇഡി ബിനീഷ് കോടിയേരിയെ അറസ്റ്റുചെയ്തത്. കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരമായിരുന്നു അറസ്റ്റ്. തുടർന്ന് എൻഫോഴ്‌സ്‌മെന്റിന്റെ കസ്റ്റഡിയിലിരിക്കെ ബിനീഷിനെ നാർക്കോട്ടിക്‌സ് കൺട്രോൾ ബ്യൂറോ കസ്റ്റഡിയിലെടുത്ത് നാലുദിവസത്തോളം ചോദ്യം ചെയ്‌തെങ്കിലും അറസ്റ്റുചെയ്തിരുന്നില്ല.


