കാസർഗോഡ് ജില്ലാ പഞ്ചായത്ത് ഭരണം എൽഡിഎഫിന് തന്നെ. റീ കൗണ്ടിങ്ങിലും ബേക്കൽ ഡിവിഷൻ എൽഡിഎഫിനൊപ്പം നിന്നു. പള്ളിക്കര പഞ്ചായത്തിലെ വോട്ടുമായി ബന്ധപ്പെട്ടാണ് തർക്കം നിലനിന്നിരുന്നത്. യുഡിഎഫ് സ്ഥാനാർഥിയുടെ പരാതി പരിഗണിച്ച ശേഷമാണ് റീ കൗണ്ടിംഗ് നടത്തിയത്. റീ കൗണ്ടിംഗിലും വോട്ടുനിലയിൽ കാര്യമായ മാറ്റമില്ല. വെറും രണ്ട് വോട്ടുകളുടെ വ്യത്യാസം മാത്രമാണ് കണ്ടെത്തിയത്. എങ്കിലും ജില്ലാ പഞ്ചായത്ത് എൽഡിഎഫ് ഭരിക്കുമെന്ന കാര്യം സംശയമില്ലാതെ തെളിയിക്കപ്പെട്ടിരിക്കുകയാണ്. ബേക്കൽ ഡിവിഷനിൽ യുഡിഎഫ് ജയിച്ചിരുന്നെങ്കിൽ ജില്ലാ പഞ്ചായത്ത് ഭരണം തന്നെ മാറുന്ന സ്ഥിതി ഉണ്ടാകുമായിരുന്നു. ഈ പശ്ചാത്തലത്തിലാണ് യുഡിഎഫ് റീ കൗണ്ടിംഗ് ആവശ്യമുയർത്തിയിരുന്നത്.

അതേസമയം തദ്ദേശ തിരഞ്ഞെടുപ്പിന്റെ പൂർണമായ ഫലം പുറത്തെത്തുമ്പോൾ എൽഡിഎഫിന് കനത്ത നിരാശയാണ്. നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പുള്ള ട്രെയിലറായി രാഷ്ട്രീയ കേരളം വിലയിരുത്തുന്ന തദ്ദേശ തിരഞ്ഞെടുപ്പിന്റെ ഫലം വന്നപ്പോൾ അപ്രതീക്ഷിത ഇടങ്ങളിൽ പോലും ഇടിച്ചുകയറി വമ്പിച്ച വിജയം നേടിയ ആത്മവിശ്വാസത്തിലാണ് യുഡിഎഫ്. അഭിമാനപോരാട്ടത്തിനൊടുവിൽ തിരുവനന്തപുരം കോർപറേഷൻ പിടിച്ചടക്കിയതിൽ ഉൾപ്പെടെ ബിജെപിയും ഹാപ്പിയാണ്. കേരളത്തിലെ ശക്തമായ മൂന്നാം മുന്നണിയായി ബിജെപി മാറുമെന്ന് നേതാക്കൾ ആത്മവിശ്വാസത്തോടെ പ്രഖ്യാപിച്ചുകഴിഞ്ഞു.


