മതനിരാസത്തിലൂന്നിയ കമ്മ്യൂണിസത്തെ മതങ്ങളുടെ വർണ്ണക്കടലാസിൽ പൊതിഞ്ഞാണ് സി.പി.എം. കേരളത്തിൽ മാർക്കറ്റ് ചെയ്യുന്നതെന്ന് മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡൻ്റ് സാദിഖലി ശിഹാബ് തങ്ങൾ. ഇരുതല മൂർച്ചയുള്ള തന്ത്രങ്ങളാണ് ഇതിന് സി.പി.എം. തിരഞ്ഞെടുക്കന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ലീഗ് മുഖപത്രം ചന്ദ്രികയ്ക്ക് നൽകിയ അഭിമുഖത്തിലായിരുന്നു തങ്ങളുടെ വിമർശനം.
ജനങ്ങളോട് ശരിയായി രാഷ്ട്രീയം പറയാനില്ലാതാവുമ്പോൾ തിരഞ്ഞെടുപ്പിൽ ജയിക്കാൻ കുതന്ത്രങ്ങൾ പുറത്തെടുക്കുന്നത് സി.പി.എമ്മിൻ്റെ സ്ഥിരം ശൈലിയാണ്. കോഴിക്കോട്ട് എം.കെ. രാഘവനെതിരെ കരീംക്കയായും വടകരയിൽ ഷാഫി പറമ്പിലിനെതിരെ വ്യാജകാഫിർ സ്ക്രീൻഷോട്ടായും വന്നത് ഇതിന്റെ ഉദാഹരണം. സി.പി.എം. കേരളത്തിൽ നടത്തുന്ന മുസ്ലിം വിരുദ്ധപ്രചാരണങ്ങൾ ബി.ജെ.പിക്ക് സഹായമായി. സി.പി.എം. വിതയ്ക്കുന്നത് ബി.ജെ.പിയാണ് കൊയ്യുന്നതെന്നും അദ്ദേഹം ആരോപിച്ചു.
ഏകസിവിൽകോഡ്, സവർണ്ണ സാമ്പത്തിക സംവരണം, മുത്തലാഖ് നിരോധനം, ലൗ ജിഹാദ് എന്നിവ ആദ്യം ഉന്നയിച്ചത് സി.പി.എമ്മാണ്. കേരളത്തിൽ സച്ചാർ സമിതി റിപ്പോർട്ട് അട്ടിമറിച്ചതും മുസ്ലിം സംവരണം വെട്ടിക്കുറച്ചതും സി.പി.എം. സർക്കാരുകളാണ്. ഇസ്ലാമോഫോബിയയാണ് പിണറായി പോലീസ് മുഖമുദ്രയെന്ന് ഘടകകക്ഷിയായ സി.പി.ഐ പോലും ആരോപിച്ചുവെന്നും സാദിഖലി തങ്ങൾ പറഞ്ഞു.
ഇത്തവണ സമസ്‌തയെ രാഷ്ട്രീയത്തിലേക്ക് വലിച്ചിഴക്കാനായിരുന്നു പൊന്നാനിയിൽ സി.പി.എം. ശ്രമം. സമുദായത്തിലെ സംഘടനകളുടെ പൊതുപ്ലാറ്റ്ഫോമാണ് മുസ്ലിം ലീഗ്. വൈരുദ്ധ്യാധിഷ്ടിത ഭൗതികവാദത്തിലധിഷ്‌ടിതമായ മതനിരാസ അടിത്തറയുള്ള കമ്മ്യൂണിസ്റ്റുകൾക്ക് സമസ്‌തയെ ശിഥിലമാക്കാൻ മോഹമുണ്ടാവാം. മുസ്ലിം ലീഗും സമസ്തയും തമ്മിലുള്ള ഹൃദയബന്ധത്തെക്കുറിച്ച് സി.പി.എമ്മുകാർ ഇനുയുമേറെ പഠിക്കാനുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഇന്ത്യയുടെ ആത്മാവ് മതേതരവും ജനാധിപത്യത്തിലധിഷ്ടിതമായ സഹനസാമീപ്യവുമാണ്. സ്നേഹപ്പൊയ്‌കയിൽ വിഷം കലക്കുന്നവർക്ക് വൈകാതെ വാളെടുത്തവൻ വാളാൽ എന്ന അവസ്ഥയുണ്ടാകുമെന്നും ബി.ജെ.പിയെ ലക്ഷ്യമിട്ട് അദ്ദേഹം പറഞ്ഞു.


