സർക്കാർ ആശുപത്രിയിലെ ഓപ്പറേഷൻ തീയേറ്ററിൽ ‘പ്രീ വെഡ്ഡിങ് ഫോട്ടോഷൂട്ട്’ നടത്തിയ ഡോക്‌ടറെ സർവീസിൽനിന്ന് പിരിച്ചുവിട്ടു. ചിത്രദുർഗ ജില്ലയിലെ ഭരമസാഗര ജില്ലാ ആശുപത്രിയിൽ കരാർ അടിസ്ഥാനത്തിൽ ജോലിചെയ്യുന്ന ഡോ. അഭിഷേകിനെയാണ് സർവീസിൽനിന്ന് പുറത്താക്കിയത്. ഡോക്ടറും പ്രതിശ്രുതവധുവും ഒരുമിച്ചുള്ള വീഡിയോ സാമൂഹികമാധ്യമങ്ങളിൽ വൈറലായതിന് പിന്നാലെയാണ് നടപടി.

ആശുപത്രിയിലെ ഓപ്പറേഷൻ തീയേറ്ററിൽവെച്ചാണ് പ്രതിശ്രുതവധുവിനൊപ്പം ഡോക്ടർ ഫോട്ടോഷൂട്ട് സംഘടിപ്പിച്ചത്. ഡോക്ടർ ശസ്ത്രക്രിയ ചെയ്യുന്നതും പ്രതിശ്രുത വധു ഡോക്ടറെ ശസ്ത്രക്രിയയിൽ സഹായിക്കുന്നതുമാണ് സാമൂഹികമാധ്യമങ്ങളിൽ പ്രചരിച്ചിരുന്ന വീഡിയോയിലുണ്ടായിരുന്നത്. സർജറി സമയത്ത് ധരിക്കുന്ന വസ്ത്രങ്ങൾ ധരിച്ചാണ് ഇരുവരും ഫോട്ടോഷൂട്ട് നടത്തിയത്.

ഫോട്ടോഷൂട്ട് നടത്തുമ്പോൾ ക്യാമറാമാന്മാരും ആശുപത്രിയിലെ മറ്റുജീവനക്കാരും ചിരിക്കുന്നതും ഒടുവിൽ രോഗിയായി അഭിനയിച്ചയാൾ എഴുന്നേറ്റിരിക്കുന്നതുമാണ് വീഡിയോയിലുണ്ടായിരുന്നത്. ഈ ദൃശ്യങ്ങൾ കഴിഞ്ഞദിവസങ്ങളിൽ പുറത്തുവന്നതോടെ ഡോക്‌ടർക്കെതിരേ നടപടി സ്വീകരിക്കാൻ ആരോഗ്യമന്ത്രി ദിനേശ് ഗുണ്ടുറാവു നിർദേശം നൽകുകയായിരുന്നു.

സർക്കാർ ആശുപത്രികൾ ജനങ്ങളുടെ ആരോഗ്യസംരക്ഷണത്തിനുള്ളതാണ്. അല്ലാതെ വ്യക്തികളുടെ ആവശ്യങ്ങൾക്കുള്ളതല്ല. ഡോക്‌ടർമാരുടെ അച്ചടക്കമില്ലാത്ത ഇത്തരം നടപടികൾ ഒരിക്കലും അംഗീകരിക്കാനാകില്ലെന്നും മന്ത്രി പ്രതികരിച്ചു. സർക്കാർ ആശുപത്രിയിലെ സംവിധാനങ്ങൾ സാധാരണ ജനങ്ങളുടെ ചികിത്സയ്ക്കുള്ളതാണെന്ന് എല്ലാവരും മനസിലാക്കണമെന്നും ഇക്കാര്യം മനസിലാക്കി ജോലിചെയ്യണമെന്നും അദ്ദേഹം നിർദേശിച്ചു.



