ഒരുമാസത്തെ കാത്തിരിപ്പിനൊടുവിൽ പി.വി.സി. കാർഡെത്തി. നിർത്തിവെച്ച ഡ്രൈവിങ് ലൈസൻസ്, ആർ.സി. (രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ്) എന്നിവയുടെ അച്ചടി തുടങ്ങുകയും ചെയ്‌തു. എന്നാൽ മണിക്കൂറുകൾക്കുള്ളിൽ തന്നെ അച്ചടി നിർത്തേണ്ടിവന്നു. കാരണം വേറൊന്നുമല്ല, നാല് ലക്ഷത്തോളം ലൈസൻസ്, ആർ.സി. അപേക്ഷകളാണ് അച്ചടിക്കേണ്ടത്. എന്നാൽ ഇതിന് ലഭിച്ചതാകട്ടെ 20,000 പി.വി.സി. കാർഡുകൾ മാത്രം.

ഉള്ളതുവെച്ച് പണി തുടങ്ങി, ഏറെ വൈകാതെ സാധനം തീർന്നു. പിന്നാലെ വീണ്ടും അച്ചടി മുടങ്ങി. ലൈസൻസും ആർ.സി.യും പി.വി.സി. കാർഡാക്കി നൽകുന്ന ഇന്ത്യൻ ടെലിഫോൺ ഇൻഡസ്ട്രീസ് (ഐ.ടി.ഐ.) കമ്പനിക്ക് എട്ടുകോടിയോളം രൂപയാണ് മോട്ടോർ വാഹനവകുപ്പ് നൽകാനുള്ളത്. കുടിശ്ശിക കൂടിയതോടെ എറണാകുളം തേവരയിലെ കേന്ദ്രീകൃത ലൈസൻസ് പ്രിന്റിങ് യൂണിറ്റിലേക്ക് കഴിഞ്ഞമാസം മുതൽ ഐ.ടി.ഐ. അച്ചടിസാമഗ്രികളുടെ വിതരണം നിർത്തി വെച്ചിരുന്നു.
പണം ഉടൻ തരാമെന്ന മോട്ടോർ വാഹനവകുപ്പിൻ്റെ സമ്മർദത്തെ തുടർന്ന് കഴിഞ്ഞദിവസം ഒരു ക്വാട്ട അയച്ചതാണ് ഈ 20,000 കാർഡുകൾ. ആർ.സി. ലൈസൻസ് എന്നിവയ്ക്ക് അപേക്ഷകരിൽനിന്ന് പുതിയ കാർഡിനുള്ള 245 രൂപ മുൻകൂറായി ഈടാക്കുന്നുണ്ട്. എന്നാൽ ഈ പണം കമ്പനിക്ക് നൽകാത്തതാണ് പ്രതിസന്ധിക്ക് കാരണം.

ആർ.സി.യും ലൈസൻസും കിട്ടാത്തതിനാൽ വാഹന ഉടമകൾ ഉൾപ്പെടെ തേവരയിലെ കേന്ദ്രീകൃത ലൈസൻസ് പ്രിൻ്റിങ് യൂണിറ്റിലും എറണാകുളം ആർ.ടി. ഓഫീസിലും കയറി ഇറങ്ങി ബഹളംവെയ്ക്കുകയാണ്.
പഴയ വാഹനങ്ങളുടെ ഫിറ്റ്നസ് പരിശോധനയ്ക്കും മറ്റും ആർ.സി. ആർ.ടി. ഓഫീസിൽ നൽകിയാൽ പിന്നീട് പി.വി.സി. കാർഡുകളാണ് ലഭിക്കുന്നത്. ഇവരും വാഹനങ്ങൾ പുറത്തിറക്കാൻ കഴിയാതെ വെട്ടിലായിരിക്കുകയാണ്.


