നടൻ വിനായകന്റെ വീടിനുനേരെ കോൺഗ്രസ് പ്രവർത്തകരുടെ അക്രമണം. കൊച്ചി കലൂർ സ്റ്റേഡിയത്തിന് പിന്നിലെ സ്റ്റേഡിയം ലിങ്ക് റോഡിലെ കെന്റ് ഹെയിൽ ഗാർഡനിലെ ഫ്ലാറ്റിലെത്തിയ കോൺഗ്രസ് പ്രവർത്തകർ ഫ്ലാറ്റിലെ ജനലിന്റെ ചില്ല് പൊട്ടിക്കുകയും വാതിൽ തകർക്കാൻ ശ്രമിക്കുകയും ചെയ്തു. വ്യാഴാഴ്ച ഉച്ചക്ക് 3.30 ഓടെയാണ് സംഭവം.

അന്തരിച്ച മുൻമുഖ്യമന്ത്രിക്ക് ജയ് വിളിച്ചു കൊണ്ട് ഫ്ലാറ്റിലേക്ക് കടന്ന് ചെന്ന് ജനലിന്റെ ചില്ല് തല്ലി തകർക്കുകയും വാതിൽ അടിച്ചു തകർക്കാൻ ശ്രമിക്കുകയുമായിരുന്നു. തുടർന്ന് പൊലീസും ഫ്ലാറ്റിലെ സെക്യൂരിറ്റി ജീവനക്കാരും ചേർന്നാണ് ഇവരെ മാറ്റിയത്.
ഉമ്മൻചാണ്ടിയുടെ മരണത്തിന് പിന്നാലെ കഴിഞ്ഞദിവസം നടൻ വിനായകൻ ഫേസ്ബുക്ക് ലൈവിൽ ചില പരാമർശങ്ങൾ നടത്തിയിരുന്നു. ഇത് വിമർശനങ്ങൾക്കിടയാക്കുകയും ഇതിനെതിരേ സാമൂഹികമാധ്യമങ്ങളിൽ വ്യാപക പ്രതിഷേധമുയരുകയും ചെയ്തതോടെ ഈ വീഡിയോ നടൻ നീക്കിയിരുന്നു.

പിന്നാലെ അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ സാമൂഹികമാധ്യമങ്ങളിൽ അപമാനിച്ചെന്ന് ആരോപിച്ച് വിനായകനെതിരേ നിരവധി കോൺഗ്രസ്, യൂത്ത് കോൺഗ്രസ് നേതാക്കൾ പൊലീസിൽ പരാതി നൽകുകയും ചെയ്തിരുന്നു.
ഉമ്മൻചാണ്ടിയെ അപമാനിച്ച വിനായകനെതിരേ നടപടി സ്വീകരിക്കണമെന്നും നടന്റെ ലഹരിമാഫിയ-ഗുണ്ടാബന്ധങ്ങൾ അന്വേഷിക്കണമെന്നുമായിരുന്നു പരാതിയിലെ ആവശ്യം. വിനായകനാണ് സിനിമാ മേഖലയിലെ ലഹരിമാഫിയയുടെ തലവനെന്നും പരാതിയിൽ ആരോപിച്ചിരുന്നു.



