പൂക്കോട് വെറ്ററിനറി സർവകലാശാലയിലെ വിദ്യാർത്ഥി സിദ്ധാർത്ഥൻ്റെ മരണത്തിൽ മുഖ്യമന്ത്രി സിബിഐ അന്വേഷണം പ്രഖ്യാപിച്ചതിന് പിന്നാലെ പ്രതികരണവുമായി സിദ്ധാർത്ഥിൻ്റെ അച്ഛനും അമ്മാവനും. ഉത്തരവിൽ തൃപ്‌തിയുണ്ടെന്നും സിബിഐ അന്വേഷണത്തിൽ വിശ്വാസവും പ്രതീക്ഷയുമുണ്ടെന്നും ഇരുവരും വ്യക്തമാക്കി.

അതേസമയം സന്തോഷിക്കാനോ ആശ്വസിക്കാനോ തങ്ങൾക്കാകില്ല, മകൻ നഷ്‌ടപ്പെട്ട വേദന തീരില്ല, ഇപ്പോഴും പൊലീസിന്റെ പ്രതിപ്പട്ടികയിലോ ആൻ്റി റാഗിംഗ് സ്ക്വാഡ് റിപ്പോർട്ടിലെ ഉൾപ്പെടാത്ത പ്രതികളുണ്ട്, അവർക്കെല്ലാം എതിരെ നടപടിയുണ്ടാകണം, അന്വേഷണം അട്ടിമറിക്കും എന്നത് ഉറപ്പായിരുന്നു, തെളിവുകളെല്ലാം നശിപ്പിക്കപ്പെട്ട നിലയിലായിരുന്നു, പൊലീസോ ഡീനോ എല്ലാം പറഞ്ഞ പല കാര്യങ്ങളും വിശ്വസനീയമല്ലായിരുന്നു, മൂന്ന് ദിവസമായി ആഹാരം കഴിക്കാത്ത- ക്രൂരമായ മർദ്ദനമേറ്റ സിദ്ധാർത്ഥ് വെൻ്റിലേഷനിൽ തൂങ്ങി എന്ന് പറഞ്ഞാൽ അത് വിശ്വസിക്കാനാകില്ലെന്നും ഇരുവരും പറഞ്ഞു.

തങ്ങൾ തങ്ങളുടേതായ രീതിയിൽ അന്വേഷണം നടത്തിയിരുന്നു, അങ്ങനെ കിട്ടിയ വിവരങ്ങളെല്ലാം മാധ്യമങ്ങളോട് അടക്കം പരസ്യമായി വെളിപ്പെടുത്തി. ഇങ്ങനെ ആദ്യം മുതലേ ഉറച്ച നിലപാട് പാലിച്ചത് ഫലം കണ്ടെന്നും ഇരുവരും വ്യക്തമാക്കി.

നീതിക്ക് വേണ്ടിയുള്ള പോരാട്ടത്തിൽ വിവിധ രാഷ്ട്രീയ പാർട്ടികളും മാധ്യമങ്ങളും ജാതി-മതഭേദമില്ലാതെ കേരളത്തിലെ നിരവധി മനുഷ്യരും തങ്ങൾക്കൊപ്പം നിന്നുവെന്നും സിദ്ധാർത്ഥിൻ്റെ അച്ഛൻ ജയപ്രകാശ്.



