ഓട്ടോറിക്ഷ ഓടിക്കുന്നവർക്ക് മാസം എത്ര രൂപ സമ്പാദിക്കാൻ കഴിയും? എത്രയൊക്കെയായാലും മാസം ലക്ഷങ്ങൾ സമ്പാദിക്കുക അസാധ്യമാണ്. എന്നാൽ ഈ ഓട്ടോറിക്ഷാ ഡ്രൈവർ മാസം സമ്പാദിക്കുന്നത് എട്ട് ലക്ഷം രൂപ വരെയാണ്. അതും മുംബൈ പോലൊരു മഹാനഗരത്തിൽ, വണ്ടിയോടിക്കാതെ. എങ്ങനെയാകും അത്?
ബെംഗളൂരുവിൽ നിന്നുള്ള സംരംഭകനായ രാഹുൽ രൂപാണി ലിങ്ക്ഡ് ഇന്നിൽ പങ്കുവെച്ച കുറിപ്പിലാണ് രസകരമായ ഇക്കാര്യം പറയുന്നത്. അശോക് എന്നാണ് ഈ ഡ്രൈവറുടെ പേര്. മുംബൈയിലെ യുഎസ് കോൺസുലേറ്റാണ് അശോകിന്റെ ‘തൊഴിലിടം’. വിസയുടെ ആവശ്യത്തിനായി വരുന്നവർക്ക് ബാഗുകൾ, മൊബൈൽ ഫോണുകൾ തുടങ്ങിയ ഒരു സാധനവും കോൺസുലേറ്റിന് അകത്തേക്ക് കൊണ്ടുപോകാൻ കഴിയില്ല.

കോൺസുലേറ്റിലെ ഈ കർശനമായ നിയമമാണ് അശോക് വരുമാനമാർഗമാക്കിയത്. അകത്തേക്ക് കയറുമ്പോൾ തങ്ങളുടെ ബാഗും മറ്റ് സാധനങ്ങളും എവിടെ വെക്കണമെന്നറിയാതെ വിഷമിക്കുന്നവർക്ക് അശോക് ‘ദൈവദൂതനാകും. കോൺസുലേറ്റിൽ പോകുന്നവരുടെ സാധനങ്ങൾ അവർ തിരികെ വരുന്നതുവരെ അശോക് സുരക്ഷിതമായി കൈവശം വെക്കും. ഇതിനായി ആയിരം രൂപയാണ് അശോക് ഈടാക്കുന്നത്. താൻ വിസയുടെ ആവശ്യത്തിനായി മുംബൈയിലെ യുഎസ് കോൺസുലേറ്റിൽ പോയപ്പോഴാണ് അശോകിനെ കണ്ടതെന്ന് രാഹുൽ പറയുന്നു.
ബാഗ് അകത്ത് കൊണ്ടുപോകാനാകില്ല. ലോക്കർ ഇല്ല. എന്തുചെയ്യണമെന്നറിയാതെ റോഡിൽ നിൽക്കുമ്പോൾ ഒരു ഓട്ടോ ഡ്രൈവർ കൈ കാണിച്ചു. ‘സാർ, ബാഗ് തരൂ, ഞാൻ സുരക്ഷിതമായി വെക്കാം. ഇതെന്റെ ജോലിയാണ്. ആയിരം രൂപയാണ് ഇതിന് ചാർജ്’ എന്ന് അയാൾ എന്നോട് പറഞ്ഞു. ആദ്യമൊന്ന് മടിച്ചെങ്കിലും ഞാൻ ബാഗ് അയാൾക്ക് കൊടുത്തു. അപ്പോഴാണ് എത്ര മികച്ച ബിസിനസാണ് അയാൾ ചെയ്യുന്നതെന്ന് ഞാൻ തിരിച്ചറിഞ്ഞത്.’ -രാഹുൽ കുറിച്ചു.

തുടർന്ന് സ്വയം കണക്ക് കൂട്ടിയപ്പോഴാണ് ഒരു മാസം അശോക് അഞ്ച് മുതൽ എട്ട് ലക്ഷം രൂപവരെ സമ്പാദിക്കുന്നുണ്ടെന്ന് മനസിലാക്കിയതെന്നും രാഹുൽ കൂട്ടിച്ചേർത്തു. അശോകിൻ്റെ അനൗദ്യോഗികമായ ലോക്കർ സേവനത്തെ കുറിച്ചുള്ള രാഹുലിൻ്റെ പോസ്റ്റ് സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്കാണ് വഴി തുറന്നത്. അശോക് ചെയ്യുന്നതിൻ്റെ ധാർമ്മികതയും നിയമവശവുമെല്ലാം ആളുകൾ ചർച്ച ചെയ്തു.
ആർപിജി ഗ്രൂപ്പിൻ്റെ ചെയർമാൻ ഹർഷ് ഗോയങ്കെയും വിഷയത്തിൽ പ്രതികരിച്ചു. ‘ബാഗ് സൂക്ഷിക്കുന്ന സേവനത്തിലൂടെ അശോക് മാസം എട്ട് ലക്ഷം രൂപ വരെ സമ്പാദിക്കുന്നു. ആപ്പ് ഇല്ല, എംബിഎ ഇല്ല, കേവലം ഇന്ത്യക്കാരന്റെ കഴിവ് മാത്രം’ എന്നാണ് ഗോയങ്കെ എക്സിൽ കുറിച്ചത്.



