അഴിമതിക്കെതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) നടത്തുന്ന കർക്കശവും അചഞ്ചലവുമായ നടപടികളെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. അഴിമതിക്കെതിരേ പ്രവർത്തിക്കാൻ ഏജൻസിക്ക് പൂർണ സ്വാതന്ത്ര്യമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. അന്വേഷണ ഏജൻസിയുടെ നടപടികളിൽ പ്രതിപക്ഷ പാർട്ടികൾ ആശങ്കാകുലരാണെന്ന് പരിഹസിച്ച മോദി, സർക്കാരിന്റെ പ്രധാന കാഴ്‌ചപ്പാടുകളിലൊന്ന് അഴിമതിയോടു വിട്ടുവീഴ്ചയ്ക്ക് തയ്യാറല്ലെന്നുള്ളതാണെന്നും വ്യക്തമാക്കി.

2014ന് മുൻപ് ഇ.ഡിക്ക് ജോലിയെടുക്കാൻ അനുവാദമുണ്ടായിരുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. “എൻഫോഴ്സ്മെൻ്റ് ഡയറ്കടറേറ്റിൻ്റെ കാര്യമെടുക്കാം. 2014 വരെ പിഎംഎൽഎയുടെ കീഴിൽ 1800 കേസുകളാണ് റജിസ്‌റ്റർ ചെയ്തിട്ടുള്ളത്. കഴിഞ്ഞ പത്തു വർഷത്തിനുള്ളിൽ 4700 കേസുകൾ റജിസ്റ്റർ ചെയ്തു. 2014 വരെ 5000 കോടിയുടെ സ്വത്തുക്കളാണ് ഇ.ഡി കണ്ടുകെട്ടിയതെങ്കിൽ, കഴിഞ്ഞ പത്തു വർഷം അത് ഒരുലക്ഷം കോടിയുടെ അനധികൃതസ്വത്ത് ഇഡി പിടിച്ചെടുത്തു.”- പ്രധാനമന്ത്രി പറഞ്ഞു.

“തീവ്രവാദത്തിന് ധനസഹായം, സൈബർ കുറ്റകൃത്യങ്ങൾ, മയക്കുമരുന്ന് കടത്ത് തുടങ്ങിയവയിൽ ഏർപ്പെട്ടിരിക്കുന്ന നിരവധി വ്യക്തികളെ ഇ.ഡി അറസ്‌റ്റ് ചെയ്‌തിട്ടുള്ളതായി പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. വലിയ കുറ്റകൃത്യങ്ങൾക്ക് തടയിട്ട ഇ.ഡി ആയിരം കോടിയുടെ സ്വത്തുക്കളാണ് കണ്ടുകെട്ടിയത്. ഇത്തരത്തിൽ മാതൃകാപരമായ പ്രവർത്തനം നടത്തുമ്പോൾ കുറച്ചുപേർക്ക് ബുദ്ധിമുട്ടുണ്ടാകുക സ്വാഭാവികമാണ്.

“ഇതേ കാരണത്താലാണ് പ്രതിപക്ഷം രാവും പകലും മോദിയെ അധിക്ഷേപിച്ചുകൊണ്ടിരിക്കുന്നത്. അവരോട് വളരെയധികം ഖേദമുണ്ടെന്നു മാത്രമേ രാജ്യം പറയുന്നുള്ളൂ. പ്രതിപക്ഷത്തെ പരിഹസിച്ചുകൊണ്ട് മോദി പറഞ്ഞു. തിരഞ്ഞെടുപ്പ് സമയത്ത് കടലാസിൽ കണക്കുകൂട്ടി പ്രതിപക്ഷം സ്വപ്‌നങ്ങൾ നെയ്തുകൊണ്ടിരിക്കുകയാണ്. പക്ഷേ മോദി സ്വപ്‌നങ്ങൾക്കപ്പുറത്ത് ഗ്യാരണ്ടിയിലേക്ക് കടന്നുകഴിഞ്ഞു.” – പ്രധാനമന്ത്രി പറഞ്ഞു.



