ഇസ്രയേൽ-ഇറാൻ സംഘർഷം പശ്ചിമേഷ്യയിലാകെ സംഘർഷാത്മക അന്തരീക്ഷമാണ് സൃഷ്ട്‌ടിച്ചിരിക്കുന്നത്. ഇരുരാജ്യങ്ങൾ തമ്മിലുള്ള സംഘർഷം ഒരാഴ്‌ച പിന്നിട്ടതിനു പിന്നാലെ കഴിഞ്ഞദിവസം അമേരിക്ക ഇറാനെതിരേ ആക്രമണം നടത്തിയതോടെ സ്ഥിതി കൂടുതൽ രൂക്ഷമായി. ഇതിനു പിന്നാലെയാണ് ഇപ്പോൾ വിദേശകാര്യമന്ത്രി അബ്ബാസ് അറഖ്ച്ചിയും റഷ്യൻ പ്രസിഡൻ്റ് വ്ളാദിമിർ പുതിനും തമ്മിലുള്ള കൂടിക്കാഴ്ച. വിഷയത്തിൽ റഷ്യയുടെ സജീവ ഇടപെടൽ ഉണ്ടാകുമോ എന്നാണ് ഇപ്പോൾ ലോകം ഉറ്റുനോക്കുന്നത്.
യുഎസിന്റെ ബി-2 സ്റ്റെൽത്ത് സ്‌പിരിറ്റ് ബോംബർ വിമാനങ്ങൾ കഴിഞ്ഞദിവസം ഇറാനിലെ ആണവകേന്ദ്രങ്ങൾ തകർത്തിരുന്നു. പിന്നാലെ തിങ്കളാഴ്‌ച പുലർച്ചെ ഇസ്രയേൽ, ഇറാനിലെ ആറ് വ്യോമതാവളങ്ങളിലും ഐആർജിസി ആസ്ഥാനത്തും ആക്രമണം നടത്തി. നൂറോളം ഐആർജിസി അംഗങ്ങൾ കൊല്ലപ്പെട്ടെന്നാണ് ഇസ്രയേൽ അവകാശപ്പെടുന്നത്.

സംഘർഷം രൂക്ഷമായ പശ്ചാതലത്തിൽ റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുതിനിൽനിന്ന് കൂടുതൽ സഹായം അഭ്യർഥിക്കാനുള്ള ഒരുക്കത്തിലാണ് ഇറാൻ. ഇതിനായി ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള ഖമീനി, തന്റെ വിദേശകാര്യമന്ത്രി അബ്ബാസ് അറഖ്ച്ചിയെ ക്രെംലിനിലേക്ക് അയച്ചിരിക്കുകയാണ്. അബ്ബാസ് റഷ്യയിലെത്തി പുതിന് കൈക്കൊടുത്ത് സംസാരിക്കുന്നതിൻ്റെ ദൃശ്യങ്ങൾ ഇറാൻ്റെ ഔദ്യോഗിക വാർത്താ ഏജൻസിയായ ‘ഇർന’ പുറത്തുവിട്ടു. ഇറാന് ആണവ യുദ്ധോപകരണങ്ങൾ നൽകാൻ നിരവധി രാജ്യങ്ങൾ തയ്യാറാണെന്ന് റഷ്യൻ മുൻ പ്രസിഡൻ്റ് ദിമിത്രി മെദ്‌വദേവ് വ്യക്തമാക്കിയതിനു പിന്നാലെയാണ് പുതിനുമായുള്ള ഇറാൻ മന്ത്രിയുടെ കൂടിക്കാഴ്ച.

ഇസ്രയേലും യുഎസും നടത്തിയ ആക്രമണങ്ങളിൽ റഷ്യ അപലപിച്ചിട്ടുണ്ടെങ്കിലും, ഇറാന് ഇതുവരെ സൈനിക സഹായം വാഗ്ദാനം ചെയ്തിട്ടില്ല. റഷ്യയുടെ ഇതുവരെയുള്ള പിന്തുണയിൽ ഇറാന് അതൃപ്‌തിയുണ്ട്. ഇസ്രയേലിനും യുഎസിനുമെതിരേ കൂടുതൽ പിന്തുണയും സഹായങ്ങളും നൽകാൻ പുതിനെ നേരിട്ടുകണ്ട് ആവശ്യപ്പെടുകയാണ് ഈ സന്ദർശനത്തിന്റെ ലക്ഷ്യം. ഇക്കാര്യം പ്രതിപാദിച്ചുകൊണ്ടുള്ള ഖമേനിയുടെ കത്ത് പുതിന് കൈമാറുമെന്നാണ് റിപ്പോർട്ടുകൾ.
ഇറാനും ഇസ്രയേലിനുമിടയിൽ സംഘർഷത്തിന് അറുതിവരുത്താൻ മധ്യസ്ഥതവഹിക്കാമെന്ന ആശയം നേരത്തേ പുതിൻ മുന്നോട്ടുവെച്ചിരുന്നു. എന്നാൽ, ഇത് യുഎസ് തള്ളിയതോടെ തങ്ങൾ ഒരുതരത്തിലും മധ്യസ്ഥത വഹിക്കുന്നില്ലെന്നും ആശയങ്ങൾ നിർദേശിക്കുക മാത്രമാണ് ചെയ്യുന്നതെന്നും സെന്റ് പീറ്റേഴ്‌സ്ബർഗ് ഇൻ്റർനാഷണൽ ഇക്കണോമിക് ഫോറത്തിനിടെ പുതിൻ പറഞ്ഞു. ആ ആശയങ്ങൾ ഇരുവിഭാഗത്തിനും ഇഷ്‌ടപ്പെട്ടാൽ താൻ സന്തോഷിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഇറാനെതിരേ ഏതെങ്കിലും തരത്തിലുള്ള സൈനിക നടപടി സ്വീകരിക്കുന്നതിനെതിരേ യുഎസിന് റഷ്യ മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിനു പിന്നാലെയായിരുന്നു യുഎസിൻ്റെ ആക്രമണം. യുഎസ് കടന്നുകയറ്റത്തെ ‘നിരുത്തരവാദപരം’ എന്നാണ് റഷ്യൻ വിദേശകാര്യമന്ത്രാലയം വിശേഷിപ്പിച്ചത്.
അതിനിടെ, ഇറാൻ്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമീനിയെ വധിക്കാനും ഭരണമാറ്റം നടത്താനുമുള്ള സാധ്യതയെക്കുറിച്ച് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും ഇസ്രയേലും പരസ്യമായ ശ്രമങ്ങൾ നടത്തുന്നുണ്ടെന്ന തരത്തിൽ അഭ്യൂഹങ്ങൾ ഉയരുന്നുണ്ട്. ഇത് സംഭവിച്ചാൽ പശ്ചിമേഷ്യ കൂടുതൽ കലുഷികമാകും. അങ്ങനെ സംഭവിക്കുന്നത് തടയാൻ റഷ്യയുൾപ്പെടെയുള്ള രാജ്യങ്ങളുടെ പിന്തുണ ഉറപ്പാക്കുകയാണ് ഇറാൻ ചെയ്യുന്നത്. എന്നാൽ, നിലവിൽ യുക്രൈനുമായി ദീർഘകാല സംഘർഷത്തിൽ ഏർപ്പെട്ടുകൊണ്ടിരിക്കുന്ന റഷ്യ, യുഎസുമായി ഒരു ഏറ്റുമുട്ടലിന് തയ്യാറാവില്ലെന്നും വിലയിരുത്തുന്നവരുണ്ട്.



