ഇറാനെതിരെ ഇസ്രയേൽ നടത്തിയ ആക്രമണത്തിന് പിന്നാലെ മിഡിൽ ഈസ്റ്റിലേയ്ക്കും തിരിച്ചുമുള്ള വിമാന സർവീസുകൾ നിർത്തിവെച്ച് ഇൻഡിഗോ. പശ്ചിമേഷ്യയിലേയ്ക്കുള്ള എല്ലാ ലക്ഷ്യസ്ഥാനങ്ങളിലേയ്ക്കുമുള്ള എയർ ഇന്ത്യ ഫ്‌ളൈറ്റുകളും റദ്ദാക്കി. യാത്രക്കാരുടെയും വിമാന ജീവനക്കാരുടെയും സുരക്ഷയ്ക്ക് പരമപ്രധാനമായ പരിഗണന കണക്കിലെടുത്താണ് തീരുമാനമെന്നും എയർ ഇന്ത്യയും ഇൻഡിഗോയും അറിയിച്ചു. ഇറാൻ വ്യോമപാതയിലൂടെയുള്ള യാത്ര അപകടകരമായതിനാലാണ് വിമാനക്കമ്പനികൾ സർവീസുകൾ നിർത്തിവെക്കാൻ തീരുമാനിച്ചത്. പുലർച്ചെ 2:38-ന് മസ്കറ്റിലേക്ക് പുറപ്പെട്ട ഒമാൻ എയർവേയ്‌സ് വിമാനം സുരക്ഷാ കാരണങ്ങളാൽ പാതിവഴിയിൽ വെച്ച് നെടുമ്പാശേരിയിലേക്ക് തന്നെ തിരിച്ചുവിളിച്ചു.
സുരക്ഷാ സാഹചര്യങ്ങൾ നിരന്തരം വിലയിരുത്തിക്കൊണ്ടിരിക്കുകയാണെന്നും അതിനനുസരിച്ച് വിമാന സർവീസുകളിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തുമെന്നും എയർ ഇന്ത്യ പുറത്തിറക്കിയ പ്രസ്താവനയിൽ അറിയിച്ചു. യാത്രക്കാർക്ക് ആവശ്യമായ എല്ലാ സഹായങ്ങളും നൽകുമെന്നും അധികൃതർ വ്യക്തമാക്കി.മധ്യപൂർവദേശത്തേക്കും തിരിച്ചുമുള്ള എല്ലാ വിമാന സർവീസുകളും അർധരാത്രി വരെയാണ് ഇൻഡിഗോ റദ്ദാക്കിയിരിക്കുന്നത്. സാഹചര്യങ്ങൾ സൂക്ഷ്മമായി നിരീക്ഷിച്ചതിന് ശേഷം തടസങ്ങൾ പരമാവധി കുറയ്ക്കുന്നതിനായി സർവീസുകൾ പുനഃക്രമീകരിക്കാനുള്ള നടപടികൾ സ്വീകരിക്കുന്നുണ്ടെന്നും ഇൻഡിഗോ വ്യക്തമാക്കി


