ഇറാനിൽ ഭരണകൂടമാറ്റം ആഗ്രഹിക്കുന്നില്ലെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. അങ്ങനെ സംഭവിച്ചാൽ അത് കലാപത്തിനിടയാക്കുമെന്നും അതു കാണാൻ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. നാറ്റോ ഉച്ചകോടിക്കായി നെതർലൻഡ്‌സിലെ ഹേഗിലേക്കുള്ള യാത്രയ്ക്കിടെ എയർ ഫോഴ്‌സ് വൺ വിമാനത്തിൽ വാർത്താലേഖകരോടു സംസാരിക്കുമ്പോഴാണ് ട്രംപ് ഇങ്ങനെ പറഞ്ഞത്.
ഇറാനിലെ മതഭരണകൂടത്തെ താഴെയിറക്കണമെന്ന ഇസ്രയേലിന്റെ മനോഭാവത്തിന് വിരുദ്ധമാണ് ട്രംപിൻ്റെ അഭിപ്രായം. എന്നാൽ, കഴിഞ്ഞദിവസം അദ്ദേഹം ഇസ്രയേലിൻ്റെ ആഗ്രഹത്തോട് അനുഭാവമുള്ളതായി സൂചിപ്പിച്ചിരുന്നു.

ഇസ്രയേൽ-ഇറാൻ വെടിനിർത്തലിനെ യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടറെസ് സ്വാഗതം ചെയ്‌തു. വെടിനിർത്തൽ പൂർണമായി പാലിക്കാൻ ഇരുരാജ്യത്തോടും അദ്ദേഹം അഭ്യർഥിച്ചു. ഇറാൻ-ഇസ്രയേൽ വെടിനിർത്തൽ യാഥാർഥ്യമാക്കിയ ഡൊണാൾഡ് ട്രംപിന് സമാധാനത്തിനുള്ള നൊബേൽ സമ്മാനം നൽകണമെന്ന് റിപ്പബ്ലിക്കൻ പാർട്ടിയിലെ വിവിധ എംപിമാർ ആവശ്യപ്പെട്ടു.
അതിനിടെ, ഇറാൻ പ്രസിഡൻ്റ് മസൂദ് പെസെഷ്കിയാൻ ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽ താനിയുമായി ചൊവ്വാഴ്‌ച ഫോണിൽ സംസാരിച്ചു. ഖത്തർ ഇറാന്റെ സഹോദര അയൽരാജ്യമായി തുടരുമെന്ന് പെസെഷ്‌കിയാൻ പറഞ്ഞു. പരസ്പ്പരം പരമാധികാരം മാനിക്കുന്ന രാജ്യങ്ങളായി ഇറാനും ഖത്തറും തുടരുമെന്ന് അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു.

എന്നാൽ, തിങ്കളാഴ്‌ച അൽ ഉദെയ്ദ് വ്യോമതാവളത്തെ ലക്ഷ്യമിട്ട് ഇറാൻ നടത്തിയ ആക്രമണത്തിലുള്ള അതൃപ്തി അൽ താനി അറിയിച്ചു. സംഭവത്തിൽ പെസെഷ്കിയാൻ ഖേദം പ്രകടിപ്പിച്ചു. ഖത്തറിനെയോ അവിടത്തെ ജനങ്ങളെയോ ലക്ഷ്യമിട്ടല്ല ആക്രമണമെന്ന് അദ്ദേഹം പറഞ്ഞു. പശ്ചമേഷ്യയിലെ യുഎസിൻ്റെ സേനാതാവളമാണ് അൽ ഉദെയ്ദിലേത്. യുഎസ് ഇറാനിൽ നടത്തിയ ആക്രമണത്തിനു തിരിച്ചടിയായാണ് ഇറാൻ അൽ ഉദെയ്‌ദിലേക്ക് മിസൈലയച്ചത്.

അതേസമയം, 12 ദിവസം നീണ്ട ആക്രമണത്തിൽ 12 ഇറാനിയൻ ശാസ്ത്രജ്ഞരെ വധിച്ചെന്ന് ഇസ്രയേൽ അവകാശപ്പെട്ടു. ഇറാന്റെ ആണവായുധ വികസനത്തിൽ പങ്കാളികളായവരാണ് ഇവരെല്ലാമെന്ന് ഫ്രാൻസിലെ ഇസ്രയേൽ സ്ഥാനപതി ജോഷ്വ സർക പറഞ്ഞു. എന്നാൽ, 10 ശാസ്ത്രജ്ഞർ കൊല്ലപ്പെട്ടുവെന്നാണ് ഇറാൻ്റെ വിദേശകാര്യ കൗൺസിൽ പറഞ്ഞത്.
വെടിനിർത്തൽ നിലവിൽവരുംമുൻപ് ചൊവ്വാഴ്‌ച പുലർച്ചെ ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ ഒരു ശാസ്ത്രജ്ഞൻകൂടി മരിച്ചെന്ന് ഇറാൻ അറിയിച്ചു. യുഎസിൻ്റെ ഉപരോധം നേരിടുന്ന മുഹമ്മദ് റേസ സെദിഗി സേബർ ആണ് കൊല്ലപ്പെട്ടത്. ഈ മാസം 13-ന് നടത്തിയ ആക്രമണത്തിലും ഇസ്രയേൽ സേബറിനെ ലക്ഷ്യമിട്ടിരുന്നു. എന്നാൽ, അദ്ദേഹത്തിൻ്റെ 17 വയസ്സുള്ള മകനാണ് അന്ന് കൊല്ലപ്പെട്ടത്.



