ഇലക്ടറൽ ബോണ്ട് ഭരണഘടനാ വിരുദ്ധമാണെന്ന സുപ്രീം കോടതി വിധിയെ പരോക്ഷമായി പരിഹസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്ത്. കുചേലനിൽനിന്ന് അവൽപ്പൊതി സ്വീകരിച്ചത് ഇന്നായിരുന്നെങ്കിൽ ശ്രീകൃഷ്ണനും അഴിമതിക്കാരനാവുമായിരുന്നു. ആരെങ്കിലും ഇക്കാര്യം വിഡിയോ എടുത്ത് പൊതുതാൽപര്യ ഹർജി നൽകും. കോടതി അതിനെ അഴിമതിയെന്നു വിധിക്കുമായിരുന്നു എന്നും പ്രധാനമന്ത്രി പറഞ്ഞു. ഉത്തർപ്രദേശിൽ 10 ലക്ഷം കോടി രൂപയുടെ വികസന പ്രവർത്തനങ്ങൾക്കു തുടക്കം കുറിച്ചുകൊണ്ടുള്ള പരിപാടിക്കിടെയാണു പ്രധാനമന്ത്രിയുടെ പരാമർശം.

രാഷ്ട്രീയ പാർട്ടികൾക്കു സംഭാവന സ്വരൂപിക്കാൻ മോദി സർക്കാർ കൊണ്ടുവന്ന ഇലക്ടറൽ ബോണ്ട് പദ്ധതി റദ്ദാക്കിക്കൊണ്ടുള്ള വിധി കഴിഞ്ഞയാഴ്ചയാണ് സുപ്രീം കോടതി പ്രസ്‌താവിച്ചത്. പദ്ധതി ഭരണഘടനാവിരുദ്ധമെന്നും പേരു വെളിപ്പെടുത്താതെയുള്ള സംഭാവനാരീതി, ആരാണ് പാർട്ടികൾക്കു പണം നൽകുന്നതെന്നറിയാൻ പൗരർക്കുള്ള അവകാശത്തിന്റെ ലംഘനമാണെന്നും ചൂണ്ടിക്കാട്ടിയാണ് ചീഫ് ജസ്‌റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ചിന്റെ ചരിത്രവിധി.

രാഷ്ട്രീയ സംഭാവനകൾ വഴി കള്ളപ്പണം വെളുപ്പിക്കുന്നതു തടയാനും സംഭാവനകൾ ബാങ്ക് വഴിയാക്കി സുതാര്യത കൊണ്ടുവരാനും ഉദ്ദേശിച്ചുള്ളതാണ് കടപ്പത്ര പദ്ധതിയെന്ന കേന്ദ്ര സർക്കാർ വാദം തള്ളിയാണ് ബെഞ്ച് ഏകസ്വരത്തിൽ വിധി പറഞ്ഞത്. അജ്‌ഞാതമായ ഇലക്ട്രൽ ബോണ്ടുകൾ വിവരാവാകാശത്തിന്റെയും അറിയാനുള്ള അവകാശമായ ആർട്ടിക്കിൾ 19(1) എയ്ക്കും എതിരാണെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. കമ്പനികൾ സംഭവന നൽകുന്നതിനു പരിധി എടുത്തുകളഞ്ഞ് കമ്പനീസ് ആക്‌ടിൽ വരുത്തിയ ഭേദഗതിയും ഭരണഘടനാവിരുദ്ധമാണെന്ന് പരമോന്നത കോടതി വിധിച്ചു.



