ഇന്ത്യ-പാകിസ്‌താൻ വിഷയത്തിൽ നേരിട്ടുള്ള ചർച്ചകൾക്ക് മാത്രമേ ഇന്ത്യ തയ്യാറുള്ളൂവെന്നും മൂന്നാം കക്ഷിയുടെ ഇടപെടൽ അംഗീകരിക്കില്ലെന്നും കേന്ദ്ര വിദേശകാര്യ മന്ത്രി എസ്. ജയ്‌ശങ്കർ. അത് വർഷങ്ങളായുള്ള നിലപാടാണെന്നും അതിൽ ഒരുമാറ്റവുമില്ലെന്നും കേന്ദ്രമന്ത്രി പറഞ്ഞു. ഇന്ത്യ-പാക് വെടിനിർത്തലിൽ ഇടപെട്ടെന്നും കശ്‌മീർ വിഷയത്തിൽ മദ്ധ്യസ്ഥത വഹിക്കാമെന്നും യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് ആവർത്തിച്ച് പറയുന്നതിനിടെയാണ് ഇക്കാര്യത്തിൽ കേന്ദ്ര വിദേശകാര്യ മന്ത്രി വ്യക്തമായ വിശദീകരണം നൽകിയത്.
അതിർത്തികടന്നുള്ള ഭീകരത പാകിസ്‌താൻ അവസാനിപ്പിക്കുന്നതുവരെ സിന്ധു നദീജല കരാർ മരവിപ്പിച്ച നടപടി തുടരുമെന്നും മന്ത്രി വ്യക്തമാക്കി. പാക് അധീന കശ്മീരിൽ നിയമവിരുദ്ധമായി കൈയേറിയ ഇന്ത്യയുടെ പ്രദേശം ഒഴിപ്പിക്കുന്നത് സംബന്ധിച്ച് മാത്രമാണ് കശ്‌മീരിനെക്കുറിച്ച് ഇനി ചർച്ചചെയ്യാനുള്ളതെന്നും ആ ചർച്ചയ്ക്ക് തങ്ങൾ തയ്യാറാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
ഓപ്പറേഷൻ സിന്ദൂറിന് പിന്നാലെ പാകിസ്‌താനാണ് വെടിനിർത്തൽ ആവശ്യപ്പെട്ടതെന്നും കേന്ദ്ര വിദേശകാര്യ മന്ത്രി വ്യാഴാഴ്‌ച വ്യക്തമാക്കി. വെടിനിർത്തലിനായി ഇടപെട്ടെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ആവർത്തിക്കുന്നതിനിടെയായിരുന്നു കേന്ദ്രമന്ത്രിയുടെ പ്രതികരണം.
“ഞങ്ങൾ പാകിസ്‌താൻ സൈന്യത്തെ ആക്രമിച്ചില്ല. അതിനാൽ പാകിസ്‌താൻ സൈന്യത്തിന് ഇതിൽ ഇടപെടാതെ വിട്ടുനിൽക്കാൻ കഴിയുമായിരുന്നു. പക്ഷേ, അവർ നല്ല ഉപദേശം സ്വീകരിക്കാൻ തയ്യാറായില്ല. നമ്മൾ അവർക്ക് എത്രത്തോളം നാശനഷ്ടമുണ്ടാക്കിയെന്നതും അവർ വരുത്തിയ ചെറിയ നാശനഷ്ടവും ഉപഗ്രഹചിത്രങ്ങളിൽനിന്ന് വ്യക്തമാണ്. മെയ് ഏഴാം തീയതി പിന്മാറാൻ തയ്യാറാകാതിരുന്നവർ പത്താം തീയതി പിന്മാറാനും സംസാരിക്കാനും തയ്യാറായി. അതിനാൽ ആരാണ് വെടിനിർത്തൽ ആഗ്രഹിച്ചതെന്ന് വ്യക്തമാണ്.” എസ്. ജയ്‌ശങ്കർ പറഞ്ഞു.
യുഎസ് ഉത്പന്നങ്ങൾക്ക് തീരുവ ഈടാക്കാത്ത വ്യാപാര കരാർ ഇന്ത്യ വാഗ്ദാനം ചെയ്തെന്ന ഡൊണാൾഡ് ട്രംപിൻ്റെ അവകാശവാദത്തിലും കേന്ദ്ര വിദേശകാര്യമന്ത്രി വ്യാഴാഴ്‌ച പ്രതികരിച്ചു. ഇന്ത്യയും യുഎസും തമ്മിലുള്ള വ്യാപാര ചർച്ചകൾ നടന്നുകൊണ്ടിരിക്കുകയാണ്. ഇത് ഏറെ സങ്കീർണമായ ചർച്ചകളാണ്. ഇതുവരെ ഒന്നും തീരുമാനിച്ചിട്ടില്ല. ഏത് വ്യാപാര കരാറായാലും രണ്ടുരാജ്യങ്ങൾക്കും ഗുണകരമാകണം. അതാണ് വ്യാപാര കരാറിൽനിന്ന് തങ്ങൾ പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
ഖത്തറിൽ സംസാരിക്കുന്നതിനിടെയാണ് അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് ഇന്ത്യ തീരുവ ഇടാക്കില്ലെന്ന് വാഗ്‌ദാനംചെയ്‌തിട്ടുണ്ടെന്ന് അവകാശപ്പെട്ടത്. യുഎസ് ഉത്പന്നങ്ങൾക്ക് തീരുവ ഈടാക്കില്ലെന്നാണ് ഇന്ത്യ മുന്നോട്ടുവെച്ച വാഗ്ദാനമെന്നായിരുന്നു ട്രംപിൻ്റെ അവകാശവാദം. എന്നാൽ, ഇതുസംബന്ധിച്ച കൂടുതൽ വിവരങ്ങൾ അദ്ദേഹം വെളിപ്പെടുത്തിയില്ല.



