ഇംഗ്ലണ്ടിൽ നാട്ടുകാരായ വിശ്വാസികൾ പോകാതായതോടെ പള്ളികൾ വിൽപ്പനയ്ക്ക് വച്ചിരിക്കുകയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. ആറരക്കോടി രൂപയാണ് ഒരു പള്ളിയുടെ വിലയെന്നും അവിടെ കന്യാസ്ത്രീകളുടെ സേവനം തൊഴിൽ പോലെയായിരിക്കുകയാണെന്നും എം.വി ഗോവിന്ദൻ പറഞ്ഞു. തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് ഓഫിസിന്റെ നവീകരിച്ച ഹാളുകൾ ഉദ്ഘാടനം ചെയ്യാനെത്തിയപ്പോഴായിരുന്നു സിപിഎം സംസ്ഥാന സെക്രട്ടറി ഇംഗ്ലണ്ട് യാത്രാനുഭവങ്ങൾ പങ്കുവച്ചത്.

ഇംഗ്ലണ്ടിലെ യുവതീയുവാക്കളൊന്നും പള്ളികളിൽ പോകാറില്ല. ഇതോടെയാണു പള്ളികൾ വിൽപനയ്ക്കു വച്ചത്. ചെറിയൊരു പള്ളിക്ക് 6.5 കോടി രൂപയാണു വില. എന്നാൽ, കേരളത്തിൽ നിന്നുള്ളവർ അവിടെ പള്ളികളിൽ പോകുന്നുണ്ടെന്നും അവിടെ ശമ്പളക്കൂടുതൽ ആവശ്യപ്പെട്ട് അച്ചൻമാർ സമരം നടത്തുകയാണെന്നും അദ്ദേഹം പറഞ്ഞു.
സിഖുകാർ തങ്ങളുടെ ക്ഷേത്രമാക്കാൻ പള്ളി വാങ്ങി. മലയാളികൾ ചേർന്ന് ശ്രീനാരായണ ഗുരുവിന്റെ ആരാധനാ കേന്ദ്രമാക്കാനും പള്ളി വാങ്ങിയിട്ടുണ്ടെന്നും എം.വി.ഗോവിന്ദൻ പറഞ്ഞു.




