കേരളത്തിലെ ആർ.ടി.ഒ. ഓഫീസുകളിൽ ഒന്നിച്ച് എത്തിക്കുന്നത് എട്ടുലക്ഷത്തോളം ലൈസൻസും ആർ.സി.യും. 2023 നവംബർ മുതലുള്ള സ്മാർട്ട് പെറ്റ് ജി കാർഡുകൾ അതത് ഓഫീസുകളിൽ എത്തിക്കാനാണ് നിർദേശം. ഇത് പ്രിൻ്റ് ചെയ്യുന്ന ഇന്ത്യൻ ടെലിഫോൺ ഇൻഡസ്ട്രീസ് ലിമിറ്റഡ് (ഐ.ടി.ഐ) പാലക്കാടിന് സർക്കാർ 8.3 കോടി രൂപയിലധികം കുടിശ്ശിക നൽകാനുണ്ടെന്നാണ് വിവരം.

ഇതിന് അനുമതി നൽകിയ സാഹചര്യത്തിലാണ് സ്മാർട്ട് കാർഡുകൾ എത്തുന്നത്. കേരളത്തിൽ കെ.എൽ.-ഒന്ന് (തിരുവനന്തപുരം) മുതൽ കെ.എൽ.-86 (പയ്യന്നൂർ) വരെ 85 നമ്പറുകളിൽ വണ്ടി രജിസ്റ്റർ ചെയ്യപ്പെട്ടവരും ഡ്രൈവിങ് ലൈസൻസ് എടുത്തവരുമായി എട്ടുലക്ഷത്തിലധികം പേർ ഉണ്ടാകുമെന്നാണ് കണക്ക്.

2023 ഏപ്രിലിൽ ഡ്രൈവിങ് ലൈസൻസുകളും ഒക്ടോബർ മുതൽ ആർ.സി.യും ആധുനിക സുരക്ഷാ സംവിധാനങ്ങളുള്ള പെറ്റ്-ജി കാർഡിലേക്ക് മാറി. സുരക്ഷാ ഫീച്ചറുള്ള പെറ്റ് ജി കാർഡ് തപാലിലാണ് ലഭിച്ചു കൊണ്ടിരുന്നത്. ഇതിനായി തപാൽ നിരക്ക് അടക്കം 245 രൂപ മുൻകൂട്ടി ഈടാക്കുന്നുണ്ട്.

വാഹന ഉടമകൾ മാസങ്ങളായി അനുഭവിക്കുന്ന പ്രശ്നത്തിനാണ് ഇതുവഴി പരിഹാരമാകുന്നത്. നവംബർ മുതലാണ് അച്ചടി നിർത്തിവച്ചത്. ഫെബ്രുവരി വരെ ഇരുവിഭാഗങ്ങളിലുമായി പത്തുലക്ഷത്തോളം കാർഡുകൾ അച്ചടിക്കേണ്ടതുണ്ട്. സാമ്പത്തിക പ്രതിസന്ധി കാരണം തുക അനുവദിക്കാൻ വൈകിയതായിരുന്നു പ്രതിസന്ധിക്ക് കാരണം.



