മാസപ്പടി ആരോപണത്തിൽ മൗനം വെടിഞ്ഞ് മുഖ്യമന്ത്രി. മാസപ്പടി ആരോപണം ഉന്നയിക്കുന്നത് പ്രത്യേക മനോനില ഉള്ളവരാണെന്ന് മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു. സംഭരക എന്ന നിലയിലുള്ള ഇടപാട് മാത്രമാണ് നടന്നത്. ആരോപണങ്ങൾ തികച്ചും അടിസ്ഥാന രഹിതമാണ്. എല്ലാം നിയമപരമായാണ് നടന്നത്. ഇപ്പോൾ നടക്കുന്നത് വേട്ടയാടലാണെന്നും മാത്യു കുഴൽനാടൻ പറയുന്നത് പ്രതിപക്ഷ നേതാവിന് വേണ്ടിയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

ആരോപണങ്ങൾ തികച്ചും അടിസ്ഥാന രഹിതമാണ്. എല്ലാം നിയമപരമായാണ് എക്സാലോജിക് കൈപ്പറ്റിയത് അവർ ചെയ്‌ത ജോലിയുടെ പ്രതിഫലമാണ്. ഇതിനെ മാസപ്പടിയാണ് എന്നുപറയുന്നത് പ്രത്യേക മനോനിലയുടെ പ്രതിഫലനമാണ്. ചില മാധ്യമങ്ങൾ ‘മാസപ്പടി’ എന്ന പേരിട്ടാണ് പ്രചരണം നടത്തുന്നത്. ഒരു സംരംഭക നടത്തുന്ന കമ്പനി മറ്റൊരു കമ്പനിയുമായി കരാറിൽ ഏർപ്പെട്ട്, നികുതി അടച്ച്, നികുതി റിട്ടേണിൽ വെളിപ്പെടുത്തി പ്രതിഫലം കൈപ്പറ്റുന്നത് മാസപ്പടിയെന്ന് എന്നുപറയുന്നത് ഒരു പ്രത്യേക മനോനിലയുടെ പ്രതിഫലനമാണ്.
സേവനം ലഭ്യമാക്കിയ കമ്പനിയുടെ ഭാഗം കേൾക്കാതെ ആരോപണം ഉന്നയിക്കുന്നത് വേട്ടയാടലിന്റെ മറ്റൊരു രൂപമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. സിഎംആർഎൽ കമ്പനിയുമായി നിയമപരമായ കരാറിൻ്റെ ഭാഗമായാണ് എക്‌സാലോജിക്കിന് പ്രതിഫലം ലഭിച്ചത്. ആദായനികുതി പിടിച്ചും ജിഎസ്‌ടി അടച്ചുമാണ് നൽകിയിട്ടുള്ളത്. എക്‌സാലോജിക് കമ്പനിയുടെ ആദായനികുതി റിട്ടേണിൽ ഇത് വെളിപ്പെടുത്തിയതുമാണ്.

രാഷ്ട്രീയനേതാവിൻ്റെ ബന്ധുത്വമുണ്ടെന്ന ഒറ്റ കാരണത്താൽ ഒരു സംരംഭകയ്ക്ക് കരാറിൽ ഏർപ്പെടുകയോ, ബിസിനസ്സ് നടത്തുവാനോ പാടില്ലെന്ന് ഏതെങ്കിലും നിയമമോ ചട്ടമോ നിലവിലുണ്ടോയെന്നും മുഖ്യമന്ത്രി ചോദിച്ചു. കരാറിൽ ഏർപ്പെട്ട കമ്പനികൾക്ക് അധികാരത്തിലിരിക്കുന്ന ഏതെങ്കിലും പൊതുപ്രവർത്തകൻ വഴിവിട്ട സഹായം ചെയ്തതതായി ആരോപണമില്ല. രാഷ്ട്രീയ മുതലെടുപ്പ് നടത്താനായി പൊതുരംഗത്തില്ലാത്ത ഒരു സംരംഭകയുടെ പേര് വലിച്ചിഴക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
സിഎംആർഎല്ലിൽ സർക്കാരിന് പങ്കുണ്ടെന്ന ആരോപണത്തിനും മുഖ്യമന്ത്രി മറുപടി നൽകി. 1991 ൽ 32 വർഷങ്ങൾക്ക് മുമ്പാണ് സി എം ആർ എല്ലിൽ കെ എസ് ഐ ഡി സി ഓഹരിനിക്ഷേപം നടത്തിയത്. അന്ന് താനോ ഇന്നത്തെ മന്ത്രിസഭയിലെ അംഗങ്ങളോ സർക്കാർ സംവിധാനത്തിൻ്റെ ഭാഗമായിരുന്നില്ലെന്നും ചൂണ്ടിക്കാട്ടി.


