ഇന്ത്യയ്ക്ക് മതനിരപേക്ഷ രാജ്യമാകാൻ സാധിക്കില്ലെന്ന് ബിജെപിയുടെ രാജ്യസഭാംഗം സുധാംശു ത്രിവേദി. ദേശീയ പതാകയിലെ അശോകചക്രം സാരനാഥ് ക്ഷേത്രത്തിലേതാണ്. മതേതരത്വത്തിൻ്റെ പേരിൽ വിശ്വാസത്തിനും സംസ്‌കാരത്തിനുംമേൽ കടന്നുകയറുകയാണെന്നും ഡൽഹിയിൽ ‘ദ അൺടോൾഡ് കേരള സ്‌റ്റോറി’ എന്ന പുസ്‌തത്തിന്റെ പ്രകാശനച്ചടങ്ങിൽ സുധാംശു പറഞ്ഞു.

കേരളത്തെ മോശമായി ചിത്രീകരിക്കുന്നുവെന്ന് വിമർശനം നേരിട്ട വിവാദ സിനിമ ‘ദ കേരള സ്റ്റോറി’യുടെ തുടർച്ചയായി സംവിധായകനായ സുദീപ്തോ സെനും മലയാളിയായ ജെ.കെ. അംബികയും ചേർന്നെഴുതിയ പുസ്‌തകമാണ് ‘ദ അൺടോൾഡ് കേരള സ്‌റ്റോറി’. ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്‌ത, രാജ്യസഭാംഗം സുധാംശു ത്രിവേദി എന്നിവർ ചേർന്ന് പുസ്‌തകം പ്രകാശനം ചെയ്തു.

പരശുരാമൻ സൃഷ്‌ടിച്ച കേരളത്തെ ദൈവത്തിൻ്റെ സ്വന്തം നാടെന്നാണ് വിളിക്കുന്നതെന്ന് സുധാംശു പറഞ്ഞു. ശങ്കരാചാര്യരുടെ കാലം മുതൽ ദക്ഷിണ ഭാരതത്തിൽനിന്ന് ഉത്തര ഭാരതത്തിലേക്ക് ധർമപ്രചാരണം നടക്കുന്നു. കേരളത്തിൽ സ്വാതന്ത്ര്യാനന്തരം കോൺഗ്രസിതര സർക്കാർ വന്നു. തങ്ങൾ രാഷ്ട്രീയ കൊലപാതകങ്ങൾ നടത്തിയിട്ടുണ്ടെന്ന് പിന്നീട് കമ്യൂണിസ്റ്റ് നേതാക്കൾ തുറന്നുപറഞ്ഞിട്ടുണ്ട്. സംഘടിതമായ മതപരിവർത്തന പദ്ധതികൾ കേരളത്തിൽ പോപ്പുലർ ഫ്രണ്ടിനുണ്ടായിരുന്നു. ലവ് ജിഹാദിനെക്കുറിച്ച് ആദ്യം തുറന്നുപറഞ്ഞത് മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദനാണെന്നും സുധാംശു ത്രിവേദി പറഞ്ഞു.

മലപ്പുറത്ത് പെൺകുട്ടികളുടെ വിവാഹപ്രായം പതിനെട്ടിൽനിന്ന് പതിനാറായി കുറയ്ക്കാൻ യുഡിഎഫ് സർക്കാരിൻ്റെ കാലത്ത് തീരുമാനിച്ചിരുന്നു. എല്ലാ മതവിഭാഗങ്ങളിലെയും പെൺകുട്ടികളുടെ വിവാഹപ്രായം കുറയ്ക്കാനായിരുന്നു നീക്കം. ബിജെപി ശക്തമായി പ്രതിഷേധിച്ചപ്പോഴാണ് അതു നടക്കാതെ പോയത്.-സുധാംശു ത്രിവേദി പറഞ്ഞു.
‘കേരള സ്റ്റോറി’ സിനിമയിൽ കാണിച്ച സത്യങ്ങൾ കണ്ട ശേഷം മനസ് അസ്വസ്ഥമായെന്ന് രേഖാ ഗുപ്‌ത പറഞ്ഞു. അതിലെ യാഥാർഥ്യങ്ങൾ ജനങ്ങളിലേക്കെത്തിക്കാൻ നിരവധി പ്രദർശനങ്ങൾ തൻ്റെ നേതൃത്വത്തിൽ സംഘടിപ്പിച്ചിരുന്നു. ഗ്രാമങ്ങളിലും ചേരികളിലുമെല്ലാമായി ആയിരക്കണക്കിന് പെൺകുട്ടികളെ സിനിമ കാണിച്ച് ബോധവത്കരിച്ചു. സമൂഹത്തിൻ്റെ കണ്ണു തുറപ്പിക്കാൻ സിനിമയ്ക്കു സാധിച്ചിട്ടുണ്ട്. ഹിന്ദു, ക്രിസ്ത്യൻ കുടുംബങ്ങളാണ് പ്രയാസമനുഭവിക്കുന്നത്. നിർമാതാവ് വിപുൽ ഷാ, അഭിഭാഷക മോണിക അറോറ, ജി. ശ്രീദത്തൻ എന്നിവർ പ്രസംഗിച്ചു.



