പത്തനംതിട്ട ഇടകടത്തി അറയാഞ്ഞിലി മണ്ണിൽ നാട്ടിലിറങ്ങിയ പുലിയുടെ ഭീകര വിളയാട്ടം. പകൽ പോലും പുറത്തിറങ്ങാനാകാതെ നാട്ടുകാർ. മുതിർന്നവർക്ക് ജോലിക്ക് പോകാനും കുട്ടികൾക്ക് സ്കൂളിൽ പോകാനും കഴിയുന്നില്ല. കഴിഞ്ഞ ദിവസം ടാപിംഗിന് റബ്ബർ തോട്ടത്തിലിറങ്ങിയ സി പി എം ലോക്കൽ സെക്രട്ടറി കൂടിയായ അനിൽകുമാർ മ്ലാവിനെ ഓടിച്ച് വരുന്ന പുലിയെ കണ്ട് മരത്തിൽ കയറി രക്ഷപെടുകയായിരുന്നു. ഒരു മണിക്കൂറോളം മരത്തിന് മുകളിലിരുന്ന അനിൽകുമാർ പുലി പോയെന്ന് ഉറപ്പ് വരുത്തിയാണ് താഴെ ഇറങ്ങി ടാപിംഗ് നടത്താതെ തിരികെ വീട്ടിലേക്ക് പോയത്.

ഒരാഴ്ചയായി നാട്ടുകാർ ഭീതിയിലാണ്. നിരന്തരമായി വളർത്ത് മൃഗങ്ങളെ ആക്രമിക്കുന്നത് ജനങ്ങളെ പരിഭ്രാന്തിയിലാക്കായിരിക്കുകയാണ്. രാജു വരയാത്തിന്റെ മൂന്ന് പട്ടികളെ പുലി പിടിച്ചു കൊണ്ട് പോയി. സൈജു തലപ്പാറയുടെ കെട്ടിയിട്ടിരുന്ന ആടിനെ കൊന്നു ഭാഗീകമായി തിന്നു . കയറിൽ കെട്ടിയിട്ടിരുന്നത് കൊണ്ട് പുലിക്ക് കൊണ്ട് പോകാൻ സാധിച്ചില്ല.സൈജുവിന്റെ തന്നെ മൂന്ന് പട്ടികളെയും പുലി പിടിച്ചു കൊണ്ട് പോയി. തങ്ങളുടെ പറമ്പിലൂടെ മ്ലാവിനെ ഓടിച്ച് കൊണ്ട് പോകുന്ന പുലിയെ കരിന്തകരയ്ക്കൽ മനോജും അനുജൻ രാജീവും ഇന്നലെ ഉച്ച കഴിഞ്ഞ് മൂന്നിന് നേരിട്ട് കണ്ടതാണെന്ന് മനോജിന്റെ ഭാര്യ ജയിൻ പറഞ്ഞു. കുട്ടികളുമായി പകൽ പോലും വീട്ടിന് പുറത്തിറങ്ങാനാവാതെ ഭയന്നാണ് ജീവിക്കുന്നതെന്ന് വീട്ടമ്മയായ ജയിൻ പറഞ്ഞു.

പത്തനംതിട്ട ജില്ലയിൽ ശബരിമല വനത്തോട് ചേർന്നുള്ള പ്രദേശമാണ് ഇടകടത്തി അറയാഞ്ഞിലി മണ്ണ്. മനുഷ്യനെ പുലി പിടിച്ച് വലിയ വാർത്തയായാലെ അധികൃതരുടെ ഭാഗത്ത് നിന്നും നടപടി ഉണ്ടാകൂവെന്ന് ജയിൻ പരാതിപ്പെട്ടു. വനംവകുപ്പ് സ്ഥാപിച്ച ക്യാമറയിൽ പുലി തന്നെയാണ് വളർത്ത് മൃഗങ്ങളെ ആക്രമിക്കുന്നതെന്ന് ഉറപ്പ് വരുത്തിയാലെ പുലിയെ കെണി വച്ച് പിടിക്കുവെന്നാണ് ഒരാഴ്ചയായി ഭയചകിതരായി കഴിയുന്ന ജനങ്ങളോട് അധികൃതർ പറയുന്ന ന്യായം.സാങ്കേതിക കാരണങ്ങൾ പറഞ്ഞ് വനം വകുപ്പ് ഉദ്യോഗസ്ഥർ നാട്ടിലിറങ്ങിയ പുലിയെ പിടികൂടുന്ന കാര്യത്തിൽ അനാവശ്യ താമസം വരുത്തുകയാണെന്ന് പഞ്ചായത്തംഗം സുകുമാരൻ മേഘദൂത് ന്യൂസിനോട് പറഞ്ഞു.


