അരുണാചൽ മാർക്കറ്റിൽ തീപിടുത്തം. ഇറ്റാനഗറിലെ മാർക്കറ്റിൽ ഇന്ന് രാവിലെയുണ്ടായ തീപിടുത്തത്തിൽ 200ലധികം കടകളാണ് അഗ്നിക്കിരയായത്. രാവിലെ 3.30ടെയായിരുന്നു തീപിടുത്തം ഉണ്ടായത്. സംഭവത്തിൽ ആളപായമില്ല.

മുളയും തടിയും ഉപയോഗിച്ച് നിർമിച്ച കടകളിലേക്ക് വളരെ വേഗമാണ് തീ പടർന്നുപിടിച്ചത്. ഫയർ സ്റ്റേഷൻ അടുത്തായിട്ടും ഉദ്യോഗസ്ഥർ സ്ഥലത്തെത്താൻ വൈകിയെന്ന് പരാതിയുണ്ട്.

അതേസമയം വിവരം അറിയിക്കാൻ ഫയർ സ്റ്റേഷനിലെത്തിയപ്പോൾ അവിടെ ആരും ഉണ്ടായിരുന്നില്ല എന്നും ആളുകൾ പറയുന്നു. സ്ഥലത്തെത്തിയ ഫയർ എഞ്ചിനുകളിൽ ആവശ്യത്തിനു വെള്ളം ഉണ്ടായിരുന്നില്ല എന്നും പരാതിയുണ്ട്.

തുടർന്ന്, തിരികെ ദീർഘദൂരം യാത്ര ചെയ്താണ് എഞ്ചിനുകളിൽ വെള്ളം നിറച്ച് തിരികെയെത്തിയത്. 5 മണിയോടെ ഇവർ തിരികെ എത്തിയപ്പോൾ മാർക്കറ്റിലെ ഭൂരിഭാഗം കടകളിലേക്കും തീ പടർന്നുപിടിച്ചിരുന്നു.



