ആലുവയിലെ അഞ്ച് വയസ്സുകാരിയുടെ കൊലപാതകത്തിൽ കൂടുതൽ സാക്ഷികളെ കണ്ടെത്താൻ ശ്രമിക്കുന്നുണ്ടെന്ന് ഡിഐജി ശ്രീനിവാസ്. കുട്ടി മരിക്കുന്നതിന് ഒരു മണിക്കൂർ മുൻപുവരെ കണ്ട സാക്ഷികളുണ്ട്. കൂടുതൽ അന്വേഷണം നടത്തുകയാണ്. കുട്ടിയെ പ്രതി അസഫാഖിന്റെ കൂടെ കണ്ട് സാക്ഷികളെയാണ് കണ്ടെത്തേണ്ടത്. സിസിടിവി ദൃശ്യങ്ങളല്ലാതെ ദൃക്സാക്ഷികളെയാണ് തിരയുന്നത്. അങ്ങനെയുള്ള സാക്ഷികളെ കിട്ടിയാൽ തിരിച്ചറിയൽ പരേഡ് നടത്താനുള്ള നടപടി സ്വീകരിക്കും.

കേസിൽ കൂടുതൽ പ്രതികളുണ്ടോയെന്നും മറ്റാർക്കെങ്കിലും പങ്കുണ്ടോയെന്നും അന്വേഷിക്കുന്നുണ്ടെന്നു ഡിഐജി ശ്രീനിവാസ് വ്യക്തമാക്കി. ഇതുവരെയുള്ള അന്വേഷണത്തിൽ മറ്റ് ആളുകളുടെ പങ്ക് കണ്ടെത്തിയിട്ടില്ല. അസഫാഖിനെ കസ്റ്റഡിയിലെടുത്ത് കൂടുതൽ ചോദ്യം ചെയ്യേണ്ടതുണ്ട്. പ്രതി ബിഹാർ സ്വദേശി തന്നെയാണെന്നു സ്ഥിരീകരിച്ചു. അവിടുത്തെ പൊലീസിനെ ബന്ധപ്പെട്ടിരുന്നു. അവിടെ കേസുകളിൽ പ്രതിയായിട്ടുണ്ടോ എന്നുള്ള വിവരങ്ങൾ ലഭിക്കണം. ആവശ്യമെങ്കിൽ അന്വേഷണ ഉദ്യോഗസ്ഥർ ബിഹാറിൽ പോകുമെന്നും ഡിഐജി മാധ്യമങ്ങളോടു പറഞ്ഞു.

ആലുവ കൊലപാതക കേസിൽ റിമാൻഡിലായ പ്രതി അസഫാഖ് ആലത്തിനെ ഞായറാഴ്ച ഉച്ചയോടെ ആലുവ സബ് ജയിലിലടച്ചു. കഴിഞ്ഞ ദിവസമാണ് അഞ്ചുവയസ്സുകാരിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ അസഫാഖിനെ പൊലീസ് അറസ്റ്റ് ചെയ്തത്. കുട്ടിയെ അതിക്രൂരമായ ലൈംഗിക പീഡനത്തിന് അസഫാഖ് ഇരാക്കിയെന്നാണ് പോസ്റ്റ്മോർട്ടത്തിൽ വ്യക്തമായത്. കുട്ടിയുടെ സ്വകാര്യ ഭാഗങ്ങളിലും ആന്തരികാവയവങ്ങളിലും ഗുരുതര മുറിവുകൾ കണ്ടെത്തി.



