ഹൈന്ദവ വിശ്വാസത്തെ വിമർശിച്ചു പരാമർശം നടത്തിയ നിയമസഭാ സ്പീക്കർ എ.എൻ.ഷംസീറിനെതിരെ എൻഎസ്എസ് പരസ്യപ്രതിഷേധത്തിലേക്ക്. ഓഗസ്റ്റ് രണ്ടിന് വിശ്വാസ സംരക്ഷണദിനമായി ആചരിക്കുന്നതിനു എല്ലാ താലൂക്ക് യൂണിനുകൾക്കും എൻഎസ്എസ് നിർദേശം നൽകി. ഷംസീറിനു തൽസ്ഥാനത്തു തുടരാൻ അർഹതയില്ലെന്നും വിശ്വാസികളുടെ വികാരം വ്രണപ്പെടുത്തുന്ന പരാമർശങ്ങൾ പിൻവലിച്ച് മാപ്പു പറയണമെന്നും എൻഎസ്എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർ കഴിഞ്ഞദിവസം പറഞ്ഞിരുന്നു. ഇതിനെ നിസാരവൽക്കരിക്കുന്ന പ്രതികരണങ്ങൾ ഉണ്ടായ സാഹചര്യത്തിലാണ് എൻഎസ്എസ് പരസ്യപ്രതികരണത്തിലേക്കു നീങ്ങുന്നത്.

സുകുമാരൻ നായരുടെ പ്രസ്താവന സർക്കാർ അവഗണിച്ചതിനു പിന്നാലെയാണു പരസ്യ പ്രതിഷേധം. ഹൈന്ദവരുടെ ആരാധാനാമൂർത്തിയായ ഗണപതിയെ വിമർശിച്ചുള്ള ഷംസീറിന്റെ നിരൂപണം ജനാധിപത്യത്തിന്റെ ശ്രീകോവിലായ നിയമസഭയെ നിയന്ത്രിക്കുന്ന വ്യക്തിക്കു യോജിച്ചതല്ല. പ്രസ്താവന അതിരുകടന്നു പോയി. ഓരോ മതത്തിനും വിശ്വാസപ്രമാണങ്ങളുണ്ട്. അതിനെ ചോദ്യം ചെയ്യാൻ
ആർക്കും അർഹതയോ അവകാശമോ ഇല്ല. മതസ്പർധ വളർത്തുന്ന പരാമർശം അംഗീകരിക്കാനാവുന്നതല്ലെന്നും സുകുമാരൻ നായർ പറഞ്ഞു.

താലൂക്ക് യൂണിയൻ പ്രസിഡന്റുമാർക്ക് ജി.സുകുമാരൻ നായർ അയച്ച സർക്കുലർ
“നമ്മുടെ ആരാധനാമൂർത്തിയായ ഗണപതി ഭഗവാനെ സംബന്ധിച്ച് സംസ്ഥാന നിയമസഭാ സ്പീക്കർ നടത്തിയ പരാമർശം നമ്മെ ഏറെ വേദനിപ്പിക്കുന്നുണ്ട്. ഗണപതി എന്നത് “മിത്ത്’ (കെട്ടുകഥ) ആണെന്നും ശാസ്ത്രീയമായ ഒന്നല്ല എന്നുമുള്ള അദ്ദേഹത്തിന്റെ പരാമർശമാണ് അതിനിടയാക്കിയത്. ഈ നടപടി ജനാധിപത്യത്തിൽ വിശ്വസിക്കുന്ന, സ്പീക്കർ തന്നെ ആയാലും, ഒരുത്തർക്കും യോജിച്ചതല്ലെന്നും, പരാമർശം പിൻവലിച്ച് മാപ്പു പറയണമെന്നും അല്ലാത്തപക്ഷം അതിന്മേൽ സർക്കാരിന്റെ ഭാഗത്തുനിന്നും നടപടി ഉണ്ടാകണമെന്നും ആവശ്യപ്പെട്ടു.

അതിനെ നിസ്സാരവൽക്കരിക്കുന്ന നിലപാടിൽ ശക്തമായ പ്രതിഷേധമാണ് നമുക്കുള്ളത്. വിശ്വാസം സംരക്ഷിക്കുന്നതിന്റെ ഭാഗമായി ഓഗസ്റ്റ് 2ന് വിശ്വാസ സംരക്ഷണ ദിനമായി ആചരിക്കാൻ തീരുമാനിച്ചിരിക്കുന്നു. എൻഎസ്എസ് പ്രവർത്തകരും വിശ്വാസികളുമായിട്ടുള്ളവർ രാവിലെതന്നെ അവരവരുടെ വീടിനടുത്തുള്ള ഗണപതി ക്ഷേത്രത്തിൽ എത്തി വഴിപാടുകൾ നടത്തുകയും വിശ്വാസസംരക്ഷണത്തിന് അനുഗ്രഹം ഉണ്ടാകണമെന്ന് പ്രാർഥിക്കുകയും ചെയ്യണം. ഇതിന്റെ പേരിൽ പ്രകോപനപരവും മതവിദ്വേഷജനകവുമായ യാതൊരു നടപടിയും ഉണ്ടാകാൻ പാടില്ലെന്ന് പ്രത്യേകം ഓർമിപ്പിക്കുന്നു.


