ടൂറിസ്റ്റ് പെർമിറ്റ് എടുത്ത് റോബിൻ ബസ് സ്റ്റേജ് കാര്യേജായി സർവീസ് നടത്തുന്നത് നിയമവിരുദ്ധമാണെന്ന് കെ.എസ്.ആർ.ടി.സി. ഹൈക്കോടതിയിൽ. മോട്ടോർ വാഹനവകുപ്പ് സർവീസ് തടയുന്നുവെന്ന് ആരോപിച്ച് റോബിൻ ബസ്സുടമ അടക്കം നൽകിയ ഹർജിയിൽ കക്ഷിചേരാൻ അനുമതി തേടി കെ.എസ്.ആർ.ടി.സി. നൽകിയ ഹർജിയിലാണ് ഈ ആരോപണം.

ടൂറിസ്റ്റ് പെർമിറ്റെടുത്ത് ദേശസാത്കൃത റൂട്ടിൽ നിയമവിരുദ്ധമായി സർവീസ് നടത്തിയതിനാലാണ് ചാർജ് മെമ്മോ നൽകിയത്. ദേശസാത്കൃത റൂട്ടിലെ സർവീസ് പൂർണമായും കെ.എസ്.ആർ.ടി.സി.ക്കായി നീക്കിവെച്ചതാണ്. വ്യക്തികളുമായി ധാരണയിൽ എത്താൻ അനുവദിച്ച് ടൂറിസ്റ്റ് പെർമിറ്റ് ചട്ടത്തിൽ കൊണ്ടുവന്ന ഭേദഗതി മോട്ടോർവാഹന നിയമത്തിനു വിരുദ്ധമാണെന്നും കെ.എസ്.ആർ.ടി.സി. അഡ്വ. ദീപു തങ്കൻ വഴി നൽകിയ ഹർജിയിൽ പറയുന്നു.
ഓൾ ഇന്ത്യാ പെർമിറ്റിൻ്റെ പഴുത് മുതലെടുത്ത് സ്വകാര്യബസുകൾ ദീർഘദൂര പാതകൾ കൈയടക്കിയാൽ നിലനിൽപ്പ് അപകടത്തിലാകുമെന്ന് കെ.എസ്.ആർ.ടി.സി. കഴിഞ്ഞ ദിവസം ആശങ്ക അറിയിച്ചിരുന്നു. വരുമാനത്തിന്റെ 60 ശതമാനവും ദീർഘദൂര ബസുകളിൽനിന്നാണ് ലഭിക്കുന്നതെന്നും സംസ്ഥാനത്തിനുള്ളിൽ ദീർഘദൂര സർവീസ് നടത്താനുള്ള അവകാശം കെ.എസ്.ആർ.ടി.സി.ക്കാണ് സർക്കാർ നൽകിയിട്ടുള്ളതെന്നുമാണ് അവകാശപ്പെടുന്നത്.

ഓൾ ഇന്ത്യാ പെർമിറ്റിൻ്റെ മറവിൽ ഇവ സ്വന്തമാക്കാനാണ് സ്വകാര്യബസുകാർ ശ്രമിക്കുന്നതെന്ന് കോർപ്പറേഷൻ സർക്കാരിന് നൽകിയ റിപ്പോർട്ടിൽ കുറ്റപ്പെടുത്തിയിരുന്നു. സാമൂഹിക പ്രതിബദ്ധതയുടെ പേരിൽ ഓടിക്കുന്ന ബസുകളുണ്ടാക്കുന്ന നഷ്‌ടം നികത്തുന്നത് ദീർഘദൂര ബസുകളുടെ വരുമാനത്തിലൂടെയാണെന്നും കെ.എസ്.ആർ.ടി.സി. അറിയിച്ചിരുന്നു.
റോബിൻ ബസ് ഓടിത്തുടങ്ങിയതും യാത്രക്കാരുള്ള സമയത്താണ്. ഈ പരീക്ഷണം വിജയിച്ചാൽ 250-ലധികം സ്വകാര്യബസുകൾ ഓൾ ഇന്ത്യാ പെർമിറ്റ് നേടി നിരത്തിലിറങ്ങാൻ സജ്ജരായി നിൽപ്പുണ്ട്.
ഇതോടെ, റൂട്ട് പെർമിറ്റ് വ്യവസ്ഥ തകരുമെന്നും സ്വകാര്യബസുകാർ തമ്മിലുള്ള സംഘർഷത്തിനിടയാക്കുമെന്നും പോലീസ് ഇൻ്റലിജൻസ് വിഭാഗവും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. വിദ്യാർഥി, ഭിന്നശേഷി യാത്രാ ആനുകൂല്യങ്ങളൊന്നും ഓൾ ഇന്ത്യാ പെർമിറ്റ് ബസിന് ബാധകമല്ല.


