മാലദ്വീപ് ടൂറിസത്തിൻ്റെ ആഗോള ബ്രാൻഡ് അംബാസഡറായി ബോളിവുഡ് താരം കത്രീന കൈഫ്. മാലദ്വീപിൻ്റെ മാർക്കറ്റിംഗ് ആൻഡ് പബ്ലിക് റിലേഷൻസ് വിഭാഗം പ്രസ്താവനയിലൂടെ അറിയിച്ചതാണ് ഇക്കാര്യം. ഇന്ത്യയും മാലദ്വീപും തമ്മിലുള്ള ബന്ധം കഴിഞ്ഞവർഷം ആദ്യം വഷളായിരുന്നു. പിന്നീട് തെറ്റുതിരുത്തി ബന്ധം ഊഷ്മളമാക്കാനുള്ള നീക്കങ്ങളുമായി മാലദ്വീപ് തന്നെ രംഗത്തിറങ്ങി. പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദി മാലദ്വീപ് സന്ദർശിക്കാൻ ഒരുങ്ങുന്നതിന് ഒരു മാസം മുമ്പാണ് കത്രീന കൈഫിനെ ബ്രാൻഡ് അംബാസഡറായി നിയമിച്ചുകൊണ്ടുള്ള തീരുമാനം വരുന്നത്.

കത്രീന കൈഫ് ആഗോളതലത്തിൽ അംഗീകരിക്കപ്പെട്ട വ്യക്തിയും, പ്രഗത്ഭയായ കലാകാരിയുമാണെന്നും ഇന്ത്യൻ സിനിമയ്ക്ക് അവർ നൽകിയ സംഭാവനകൾ വിലപ്പെട്ടതാണെന്നും മാലദ്വീപ് ടൂറിസം പ്രസ്താവനയിൽ പറയുന്നു. ഇന്ത്യ-മാലദ്വീപ് ബന്ധം വഷളായ 2024 ജനുവരിയ്ക്കുശേഷം സ്ഥിതിഗതികളിൽ വലിയ മാറ്റമുണ്ടായ സാഹചര്യത്തിലാണ് നിയമനം. കൂടുതൽ യാത്രക്കാരെ മാലദ്വീപ് നൽകുന്ന പ്രകൃതി സൗന്ദര്യം, ഊർജ്ജസ്വലമായ സമുദ്രജീവിതം, എക്സ്ക്ലൂസീവ് ആഡംബര അനുഭവങ്ങൾ എന്നിവ ആസ്വദിക്കാൻ ആകർഷിക്കുന്നതിനായി രൂപകൽപ്പന ചെയ്ത ‘വിസിറ്റ് മാലദ്വീപിൻ്റെ’ പ്രത്യേക സമ്മർ സെയിൽ കാമ്പെയ്നിന് തൊട്ടുപിന്നാലെയാണ് കൈഫിൻ്റെ നിയമനം പ്രഖ്യാപിച്ചിരിക്കുന്നത്. കത്രീന കൈഫ് നിയമനം സ്ഥിരീകരിച്ചിട്ടുണ്ട്.

മാലദ്വീപ് വാഗ്ദാനം ചെയ്യുന്ന ആഡംബരത്തെയും സൗന്ദര്യത്തെയും പ്രതിനിധീകരിക്കുന്നതിൽ താൻ ആവേശത്തിലാണെന്ന് അവർ പറഞ്ഞു. മാലദ്വീപ് ആഡംബരത്തിന്റെയും പ്രകൃതി സൗന്ദര്യത്തിൻറെയും ഉത്തമമായ രൂപമാണ്. അവിടെ ചാരുത ശാന്തതയുമായി ലയിക്കുന്നു. സണ്ണി സൈഡ് ഓഫ് ലൈഫിന്റെ മുഖമായി തിരഞ്ഞെടുക്കപ്പെട്ടതിൽ ഞാൻ അഭിമാനിക്കുന്നു. ഈ സഹകരണം ലോകമെമ്പാടുമുള്ള സഞ്ചാരികൾക്ക് ഏറ്റവും മികച്ച യാത്രാനുഭവം എത്തിക്കുന്നതിനായാണ് – അവർ പ്രസ്താവനയിൽ വ്യക്തമാക്കി.



