സംസ്ഥാനത്ത് നിലവിൽ ഓക്സിജൻ ക്ഷാമമില്ലെന്ന് നിയുക്ത മുഖ്യമന്ത്രി പിണറായി വിജയൻ. ഒരു ആശുപത്രിക്ക് വേണ്ട ഓക്സിജൻ കണക്കാക്കാൻ ജില്ലാതല സമിതികളെ നിയോഗിക്കും. സ്വകാര്യ ആശുപത്രികൾക്കുള്ള ഓക്സിജൻ എത്തിക്കുമെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ അറിയിച്ചു.
“ഓക്സിജൻ വിതരണത്തിൽ നിലവിൽ പ്രശ്നങ്ങളില്ല. വലിയ തോതിൽ ക്ഷാമമില്ല. സ്വകാര്യ ആശുപത്രികളിൽ ആവശ്യമായ ഓക്സിജൻ എത്തിക്കും. ഓക്സിജൻ പ്രധാനമായ സംഗതിയായത് കൊണ്ട് ആവശ്യത്തിലധികം സൂക്ഷിക്കാനുള്ള പ്രവണതയുണ്ടാവും. രോഗികളുടെ എണ്ണം നോക്കി ആവശ്യമായ ഓക്സിജൻ എത്തിക്കാൻ ആരോഗ്യവകുപ്പ് ശ്രദ്ധിക്കണം. ഇതിലൊരു വീഴ്ചയും ഉണ്ടാവാതെ കുറ്റമറ്റ രീതിയിൽ നടപ്പാക്കണം.”- മുഖ്യമന്ത്രി പറഞ്ഞു.
ഓക്സിജൻ്റെ സ്റ്റോക്ക് കുറയുന്നുണ്ട്. ആവശ്യം വർധിക്കുകയാണ്. ഈ സാഹചര്യത്തിൽ മതിയായ കരുതൽ ശേഖരം ഉണ്ടാക്കുന്നതിന് കേന്ദ്രം സഹായിക്കണം. ഇറക്കുമതി ചെയ്യുന്ന വിഹിതത്തിൽ നിന്ന് 500 മെട്രിക്ക് ടൺ ആദ്യ ഗഡുവായും അടുത്ത ഗഡുവായി 500 ടൺ കൂടി കേരളത്തിന് അനുവദിക്കണമെന്നും അദ്ദേഹം പറഞ്ഞു.