അമ്പത്തിയൊന്നാമത് ദാദാ സാഹേബ് ഫാൽക്കേ പുരസ്കാരം രജനീകാന്തിന്. ഇന്ത്യൻ സിനിമയിലെ പരമോന്നത പുരസ്കാരമാണ് ദാദാ സാഹേബ് ഫാൽക്കേ പുരസ്കാരം. കേന്ദ്ര മന്ത്രി പ്രകാശ് ജാവദേക്കറാണ് പുരസ്കാരം പ്രഖ്യാപിച്ചത്.അമ്പത് വര്‍ഷമായി ചലച്ചിത്ര മേഖലയ്ക്ക് നല്‍കിവരുന്ന സംഭാവനകള്‍ പരിഗണിച്ചാണ് പുരസ്കാരമെന്ന് കേന്ദ്രമന്ത്രി പറഞ്ഞു. മോഹന്‍ലാല്‍, ശങ്കര്‍ മഹാദേവന്‍, ആശാ ബോസ്‍ലേ, സുഭാഷ് ഗയ് എന്നിവരായിരുന്നു പുരസ്കാരം നിര്‍ണയസമിതി അംഗങ്ങള്‍.
1975 ലാണ് രജനീകാന്ത് തന്‍റെ സിനിമാ ജീവിതം ആരംഭിക്കുന്നത്. അപൂര്‍വരാഗങ്ങളാണ് ആദ്യ ചിത്രം. മുത്തു, ബാഷ, പടയപ്പ എന്നീ ചിത്രങ്ങള്‍ പുറത്തുവന്നതോടെ തമിഴ്ജനതയുടെ ഒരു വികാരമായി മാറാന്‍ രജനീകാന്തിന് കഴിഞ്ഞു.ഇന്ത്യന്‍ ചലച്ചിത്രത്തിന്‍റെ പിതാവായി വിശേഷിപ്പിക്കുന്ന ദാദാസാഹിബ് ഫാല്‍ക്കെയുടെ പേരിലുള്ള ഈ പുരസ്കാരം അദ്ദേഹത്തിന്‍റെ 100ാം ജന്മവാര്‍ഷികമായ 1969 മുതലാണ് നല്‍കിത്തുടങ്ങിയത്. 2018ല്‍ അമിതാഭ് ബച്ചനായിരുന്നു പുരസ്കാരം ലഭിച്ചത്.എന്തായാലും തമിഴ്‍നാട് നിയമസഭ തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം അവശേഷിക്കേ വന്ന പുരസ്കാര വാര്‍ത്ത രാജ്യമെങ്ങും കൌതുകമുണര്‍ത്തിയിട്ടുണ്ട്. വലിയൊരു വോട്ടുബാങ്ക് തന്നെയാണ് തമിഴ്‍നാട്ടിലെ രജനി ആരാധകര്‍.