പോളിയോ തുള്ളിമരുന്നിനു പകരം കുട്ടികൾക്ക് ഹാൻഡ് സാനിറ്റൈസർ നൽകിയ മൂന്ന് ആരോഗ്യപ്രവർത്തകരെ പിരിച്ചുവിട്ടു. മഹാരാഷ്ട്ര യവത്മൽ ഗന്ധാജിയിലെ കാപ്സി-കോപാരിയിൽ ഒരു പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലാണ് സംഭവം നടന്നത്. ഞായറാഴ്ച നടന്ന സംഭവത്തിൽ ഒരു ഡോക്ടർ, ഒരു നഴ്സ്, ഒരു ആശാ പ്രവർത്തക എന്നിവരെ പിരിച്ചുവിട്ടു. സംഭവത്തിൽ അന്വേഷണം നടക്കുകയാണ്.ദേശീയ പൾസ് പോലിയോ യജ്ഞത്തിൻ്റെ ഭാഗമായി വാക്സിൻ സ്വീകരിക്കാനാണ് കഴിഞ്ഞ ദിവസം കുട്ടികൾ മാതാപിതാക്കൾക്കൊപ്പം എത്തിയത്. വാക്സിനു പകരം ഹാൻഡ് സാനിറ്റൈസർ സ്വീകരിച്ച കുട്ടികൾക്ക് തലചുറ്റലും ഛർദ്ദിയും അടക്കമുള്ള ബുദ്ധിമുട്ടുകൾ അനുഭവപ്പെട്ടിരുന്നു. പിന്നീട് കുട്ടികളെ സമീപത്തെ വസന്തറാവു സർക്കാർ മെഡിക്കൽ കോളജിലേക്ക് ചികിത്സയ്ക്കായി മാറ്റി. കുട്ടികളുടെ നില തൃപ്തികരമാണെന്നും ആരോഗ്യസ്ഥിതി മെച്ചപ്പെട്ട് വരുന്നുണ്ട് എന്നും ആശുപത്രി ഡീൻ ഡോ. മിലിന്ദ് കാബ്ലെ അറിയിച്ചു. ഓരോരുത്തരുടെയും ആരോഗ്യനില അനുസരിച്ച് ഡിസ്ചാർജ്ജ് ചെയ്യുന്ന കാര്യം പരിഗണിക്കും എന്നും അദ്ദേഹം പറഞ്ഞു.