25 മത് ഐ.എഫ്.എഫ്.കെ 2021 ഫെബ്രുവരി

0
743
Google search engine

കേരള സർക്കാരിന്റ്റെ സാംസ്കാരിക വകുപ്പിനുവേണ്ടി ചലച്ചിത്ര അക്കാദമി സംഘടിപ്പിക്കുന്ന 25ാമത് അന്താരാഷ്ട്ര ചലച്ചിത്രമേള 2020 ഡിസംബറിൽ നടക്കേണ്ടതായിരുന്നു. എന്നാൽ കോവിഡ് രോഗവ്യാപനത്തിൻറ പശ്ചാത്തലത്തിൽ അത് മാറ്റിവെക്കേണ്ടിവന്നു. ചലച്ചിത്രമേള പോലെ ലോകശ്രദ്ധയാകർഷിച്ച, കേരളത്തിൻറ അഭിമാനമായ ഒരു സാംസ്കാരിക പരിപാടി പൂർണമായും ഒഴിവാക്കുന്നത് ഉചിതമല്ലെന്നു തോന്നിയതിനാൽ എല്ലാവിധ സുരക്ഷാ മാനദണ്ഡങ്ങളും പാലിച്ചുകൊണ്ട് 2021 ഫെബ്രുവരിയിൽ മേള നടത്താൻ നിശ്ചയിച്ചിരിക്കുകയാണ്. കേരളത്തിൻറ ചലച്ചിത്ര സംസ്കാരത്തിന് നിർണായകമായ സംഭാവനകൾ നൽകിയ ഐ.എഫ്.എഫ്.കെയുടെ രജതജൂബിലി പതിപ്പ് കൂടിയാണ് ഇത്.
തിരുവനന്തപുരം എന്ന സ്ഥിരം വേദിയിൽ നടക്കുന്ന മേളയിൽ ഓരോ വർഷവും 14,000 ത്തോളം പ്രതിനിധികളാണ് പങ്കെടുക്കാറുള്ളത്. കോവിഡിന്റ്റെ സാഹചര്യത്തിൽ ഇത് പ്രായോഗികമല്ലാത്തതിനാൽ കേരളത്തിൻറ നാലു മേഖലകളിലായാണ് ഇത്തവണ ഐ.എഫ്.എഫ്.കെ സംഘടിപ്പിക്കുന്നത്. പൂർണമായും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് തിരുവനന്തപുരം, എറണാകുളം, തലശ്ശേരി, പാലക്കാട് എന്നിവിടങ്ങളിലാണ് മേള നടക്കുക. തിരുവനന്തപുരത്ത് 2021 ഫെബ്രുവരി 10 മുതൽ 14 വരെയും  എറണാകുളത്ത് ഫെബുവരി 17 മുതൽ 21 വരെയും  തലശ്ശേരിയിൽ ഫെബുവരി 23 മുതൽ 27 വരെയും  പാലക്കാട് മാർച്ച് 1 മുതൽ 5 വരെയും  ആണ് മേള സംഘടിപ്പിക്കുന്നത്. ഓരോ മേഖലയിലും അഞ്ചു തിയേറ്ററുകളിലായി അഞ്ചു ദിവസങ്ങളിൽ മേള നടക്കും. ഓരോ തിയേറ്ററിലും 200 പേർക്ക്  മാത്രമേ  പ്രവേശനം അനുവദിക്കുകയുള്ളൂ. കോവിഡിൻറ പശ്ചാത്തലത്തിലാണ് ഇക്കുറി  വിവിധ സ്ഥലങ്ങളിൽ മേള സംഘടിപ്പിക്കുന്നത്. ഐ.എഫ്.എഫ്.കെയുടെ സ്ഥിരം വേദി തുടർന്നും തിരുവനന്തപുരം തന്നെയായിരിക്കും.
 മേളയുടെ ഉദ്ഘാടനം തിരുവനന്തപുരത്തും സമാപനം പാലക്കാടും ആയിരിക്കും.  മേളയുടെ ഭാഗമായി പൊതുപരിപാടികളോ, ആൾക്കൂട്ടം കൂടുന്ന സാംസ്കാരിക പരിപാടികളോ ഉണ്ടായിരിക്കുന്നതല്ല. ഉദ്ഘാടന, സമാപനച്ചടങ്ങുകളിൽ പരമാവധി 200 പേരെ മാത്രമേ പങ്കെടുപ്പിക്കുകയുള്ളൂ. മീറ്റ് ദ ഡയറക്ടർ, പ്രസ് മീറ്റ്, മാസ്റ്റർ ക്ളാസ്, വിദേശ അതിഥികളുടെ സാന്നിധ്യം എന്നിവയെല്ലാം ഓൺലൈൻ വഴിയായിരിക്കും. മുൻവർഷങ്ങളിൽ നിന്ന് വ്യത്യസ്തമായി വിദേശ പ്രതിനിധികളോ അതിഥികളോ മേളയിൽ നേരിട്ട് പങ്കെടുക്കുന്നതല്ല.
അന്താരാഷ്ട്ര മൽസര വിഭാഗം, ലോക സിനിമാ വിഭാഗം, മലയാളം സിനിമ റ്റുഡേ, ഇന്ത്യൻ സിനിമ നൗ, കലൈഡോസ്കോപ്പ്, റെട്രോസ്പെക്റ്റീവ്, ഹോമേജ് എന്നിങ്ങനെ എല്ലാ വിഭാഗങ്ങളും മേളയിൽ ഉണ്ടായിരിക്കും. ഓരോ മേഖലയിലും ഐ.എഫ്.എഫ്.കെയിൽ ഉൾപ്പെടുത്തിയ എല്ലാ സിനിമകളും പ്രദർശിപ്പിക്കും. ഒരു ദിവസം ഒരു തിയേറ്ററിൽ നാലു ചിത്രങ്ങൾ വീതമാണ് പ്രദർശിപ്പിക്കുക. അന്താരാഷ്ട്ര മത്സര വിഭാഗം, ലോകസിനിമ വിഭാഗം എന്നിവയ്ക്ക് ഓരോ മേഖലകളിലും രണ്ട് വീതം പ്രദർശനങ്ങളും മറ്റുള്ള എല്ലാ വിഭാഗത്തിനും ഓരോ പ്രദർശനങ്ങൾ വീതവും ആയിരിക്കും ഉണ്ടാവുക.
കഴിഞ്ഞ വർഷം ഡെലിഗേറ്റ് ഫീസ് പൊതുവിഭാഗത്തിൽപ്പെട്ടവർക്ക് 1000 രൂപയും വിദ്യാർത്ഥികൾക്ക് 500 രൂപയുമായിരുന്നു. എന്നാൽ ഈ വർഷത്തെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത്  ഡെലിഗേറ്റ് ഫീസ് പൊതു വിഭാഗത്തിന് 750 രൂപയും വിദ്യാർത്ഥികൾക്ക് 400  രൂപയുമായി കുറച്ചിട്ടുണ്ട്. തങ്ങളുടെ സ്വദേശം ഉൾപ്പെടുന്ന മേഖലയിൽ സംഘടിപ്പിക്കുന്ന മേളയിൽ തന്നെ പ്രതിനിധികൾ ഡെലിഗേറ്റ് രജിസ്ട്രേഷൻ നടത്തേണ്ടതാണ്.
തിയേറ്ററുകളിലേക്കുള്ള പ്രവേശനം പൂർണമായും റിസർവേഷൻ അടിസ്ഥാനത്തിൽ ആയിരിക്കും. സീറ്റ് നമ്പർ അടക്കം ഈ റിസർവേഷനിൽ ലഭിക്കും. തെർമൽ സ്കാനിഗ് നടത്തിയതിന് ശേഷം മാത്രമായിരിക്കും പ്രവേശനം അനുവദിക്കുക. കൃത്യമായി സാമൂഹ്യ അകലം പാലിച്ചുകൊണ്ട് മാത്രമേ തിയേറ്ററുകളിൽ സീറ്റ് നൽകുകയുള്ളൂ. ഓരോ പ്രദർശനം കഴിയുമ്പോഴും തിയേറ്ററുകൾ സാനിറ്റൈസ് ചെയ്യുന്നതാണ്.
ഡെലിഗേറ്റുകൾ പൂർണമായും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടായിരിക്കണം മേളയിൽ പങ്കെടുക്കേണ്ടത്. മേള സംഘടിപ്പിക്കുന്ന ഇടങ്ങളിൽ എല്ലാം ഡെലിഗേറ്റ് പാസ് വാങ്ങുന്നതിനു മുമ്പ് ആൻറിജൻ ടെസ്റ്റ് നടത്തുന്നതിനുള്ള സജ്ജീകരണം ആരോഗ്യവകുപ്പുമായി ചേർന്ന് ചലച്ചിത്ര അക്കാദമി ഒരുക്കുന്നതാണ്. കോവിഡ് നെഗറ്റീവ് ആണ് എന്നുള്ള സർട്ടിഫിക്കറ്റ് (മേള തുടങ്ങുന്നതിന് 48 മണിക്കൂർ മുൻപ് ടെസ്റ്റ് ചെയ്തത്) ഹാജരാക്കുന്നവർക്കും പാസ് അനുവദിക്കുന്നതാണ്. ടെസ്റ്റ് നെഗറ്റീവ് ആയവർക്കു മാത്രമേ ഡെലിഗേറ്റ് പാസ് അനുവദിക്കുകയുള്ളൂ.

Google search engine

LEAVE A REPLY

Please enter your comment!
Please enter your name here