സിപിഐഎം രാജ്യസഭാ സ്ഥാനാർത്ഥികളെ തീരുമാനിച്ചു. കൈരളി ടിവി എംഡിയും മുഖ്യമന്ത്രിയുടെ പ്രത്യേകം ഉപദേഷ്ടാവിൽ ഒരാളുമായിരുന്ന ജോൺ ബ്രിട്ടാസും സിപിഐഎം സംസ്ഥാന സമിതി അംഗമായ ഡോ: ശിവദാസിനേയുമാണ് തെരഞ്ഞെടുത്തിരിക്കുന്നത്. സിപി ഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിലാണ് തീരുമാനം.
വയലാർ രവി, പിവി അബ്ദുൾ വഹാബ്, കെകെ രാഗേഷ് എന്നിവരുടെ രാജ്യസഭാ കാലാവധി അവസാനിക്കുന്ന സാഹചര്യത്തിൽ മൂന്ന് സീറ്റുകളാണ് ഒഴിവ് വരുന്നത്. നിലവിൽ നിയമസഭയിലെ അംഗബലം അനുസരിച്ച് എൽഡിഎഫിന് രണ്ട് സീറ്റും യുഡിഎഫിന് ഒരു സീറ്റുമാണ് ലഭിക്കുക.യുഡിഎഫ് സ്ഥാനാർത്ഥിയായി മുസ്ലീം ലീഗിലെ പിവി അബ്ദുൾ വഹാബ് നാമനിർദേശ പത്രിക സമർപ്പിച്ചു.
ചെറിയാൻ ഫിലിപ്പിനെ ഒരു സീറ്റിലേക്ക് പരിഗണിക്കണമെന്ന ആവശ്യം ശക്തമായിരുന്നു. കഴിഞ്ഞ തവണ ഒഴിവ് വന്നപ്പോൾ ചെറിയാൻ ഫിലിപ്പിനെ സ്ഥാനാർത്ഥിയായി സംസ്ഥാന സെക്രട്ടറിയേറ്റ് നിശ്ചയിച്ചിരുന്നുവെങ്കിലും കേന്ദ്ര നേതൃത്വം എളമരം കരീമിനെ നിർദേശിക്കുകയായിരുന്നു.ഇതിന് പുറമേ ഇപി ജയരാജൻ, തോമസ് ഐസക്, എകെ ബാലൻ, ജി സുധാകരൻ എന്നിവരുടെ പേരുകളും ഉയർന്നിരുന്നു.