എരുമേലി ഗവണ്മെന്റ് ആശുപത്രിക്കു സമീപം മാല മോഷ്ടിക്കാൻ ശ്രമിച്ച പ്രതി പിടിയിൽ.കൂവപ്പളളി പീടികച്ചാൽ വർഗ്ഗീസിന്റെ മകൻ ഷിനു വർഗ്ഗീസാണ് (42) പൊലീസ് പിടിയിലായത്.ശനിയാഴ്ച വൈകുന്നേരമായിരുന്നു സംഭവം.ദേവസ്വം ബോർഡ് പാർക്കിംഗ് ഗ്രൗണ്ടിന്റെ സമീപത്തുകൂടി പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലേക്ക് പോകുന്ന ഇട വഴിയിൽ വച്ചാണ് മാല മോഷ്ടിക്കാൻ പ്രതി ശ്രമം നടത്തിയത്. എരുമേലി പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ താത്കാലിക ജീവനക്കാരിയായ അനുജ വി സലീമിന്റെ മാലയാണ് മോഷ്ടിക്കാൻ ശ്രമിച്ചത്.
സംഭവം ഇങ്ങനെ,പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ജോലി കഴിഞ്ഞ് മടങ്ങി പോവുകയായിരുന്നു അനുജയുടെ മാല ബൈക്കിലെത്തിയ പ്രതി പൊട്ടിക്കാൻ ശ്രമിക്കുകയായിരുന്നു.അനുജ ബഹളം വെച്ചതോടെ പ്രതി ബൈക്ക് ഉപേക്ഷിച്ച് അവിടെനിന്നും രക്ഷപ്പെട്ടു.തുടർന്ന് ഞായറാഴ്ച രാവിലെ ഇയാൾ ഉപേക്ഷിച്ചുപോയ ബൈക്ക് എടുക്കുന്നതിനായി ഓട്ടോറിക്ഷയിൽ സംഭവസ്ഥലത്ത് എത്തുകയും ചെയ്തു.അനുജ സംഭവ സമയത്തു തന്നെ പോലീസിൽ പരാതി കൊടുത്തിരുന്നതിനാൽ സി.സി.ടി.വി ദൃശ്യങ്ങൾ പോലീസ് പരിശോധിച്ചപ്പോൾ ഓട്ടോ റിക്ഷയിൽ എത്തിയ ആൾ ഇയാളാണെന്ന് കണ്ടെത്തി.തുടർന്ന് ഓട്ടോറിക്ഷ ഡ്രൈവറുമായി പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതിയുടെ വിവരങ്ങൾ മനസ്സിലാക്കുന്നതും ഇയാളെ അറസ്റ്റ് ചെയ്യുന്നതും.