ശബരിമല വിഷയത്തിൽ പുതിയ നിലപാടിന് മടിയില്ലെന്ന് സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം എംഎ ബേബി. പാർട്ടിയുടെ നേതൃത്വത്തിലുള്ള സർക്കാരാണ് ഇനി അധികാരത്തിൽ വരുന്നതെങ്കിൽ അത്തരത്തിൽ ചർച്ച നടക്കും. സമവായത്തിലൂടെ മാത്രമേ അത് നടപ്പാകൂ. പാർട്ടി നിലപാടിനോട് ജനങ്ങൾക്ക് വ്യത്യസ്ത സമീപനം ആണെങ്കിൽ നിലപാട് ബലാൽക്കാരേണ നടപ്പാക്കുന്ന സമീപനം കമ്യൂണിസ്റ്റുകാർക്കില്ലെന്നും ബേബി പറഞ്ഞു.കോൺഗ്രസിനും ബിജെപിക്കും ഈ വിധി നടപ്പിലാക്കണമെന്ന നിലപാടായിരുന്നു. അതുകൊണ്ടാണ് സർക്കാർ ഇത് നടപ്പിലാക്കാൻ നിലപാട് എടുത്തത്. ഇടതുപക്ഷം സ്ത്രീ തുല്യതയ്ക്ക് വേണ്ടിയാണ് നിലകൊള്ളുന്നത്. സുപ്രിം കോടതിയുടെ ഭരണഘടന വിശാലബെഞ്ച് കേസിൽ വിധി പ്രസ്താവിച്ചതിനു ശേഷം ആ വിധി അനുസരിച്ച് എങ്ങനെ ഇത് നടപ്പാക്കണമെന്നും മറ്റും ആലോചിക്കണം. കോടതിയോട് മറ്റെന്തെങ്കിലും അഭിപ്രായം പറയണോ എന്ന് ആലോചിക്കാൻ സമയമുണ്ട്. കോടതിയുടെ ആവശ്യം അനുസരിച്ചാവും പുതിയ സത്യവാങ്മൂലത്തെപ്പറ്റി ആലോചിക്കുക. എല്ലാവരുമായും ചർച്ച ചെയ്തിട്ടേ അത് നൽകൂ എന്നും ബേബി പറഞ്ഞു.
വിശ്വാസികളുടെ സമ്മർദ്ദം മൂലമല്ല സിപിഎം നിലപാട് മാറ്റുന്നത്. സമൂഹത്തിലെ ഒരു വലിയ വിഭാഗത്തെ ബാധിക്കുന്ന വിഷയങ്ങളിൽ വ്യത്യസ്ത വീക്ഷണങ്ങൾ പരിഗണിക്കേണ്ടതുണ്ട്. അതിനനുസരിച്ചേ ഒരു സംസ്ഥാനത്തിൻ്റെ മുഴുവൻ ചുമതല വഹിക്കുന്ന പാർട്ടിക്ക് കാര്യങ്ങൾ മുന്നോട്ടുകൊണ്ടുപോവാൻ കഴിയൂ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.