അനഘആമി
കേരളത്തിലെ ഒരുപാട് കേസുകൾ സിബിഐ അന്വേഷിച്ചിട്ടുണ്ട് . സിബിഐ യുടെ കുറ്റാന്വേഷണ പാടവം തെളിഞ്ഞ നിരവധി കേസുകൾ ഉണ്ട്. അതിൽ പ്രമാദമായ ഒരു കേസ് ആണ് അഭയ കൊലക്കേസ് . കേരളത്തിലെ ആദ്യമായി അല്ല സിബിഐ അന്വേഷണം നടക്കുന്നത് . പക്ഷേ എന്തുകൊണ്ടാണ് സോളാർ കേസ് സിബിഐ അന്വേഷണത്തിന് വിട്ടപ്പോൾ ഇത്ര കണ്ട് പ്രതിപക്ഷം പ്രതികരിക്കുന്നത് . തെറ്റ് ചെയ്യാത്തവർ എന്തിനു പേടിക്കണം, ധൈര്യസമേതം അന്വേഷണത്തെ നേരിടുകയല്ലേ വേണ്ടത് . എന്നാൽ എവിടെ നേരെ മറിച്ചാണ് കാര്യങ്ങൾ എനിക്ക് പേടിയില്ലാന്നു പറയുകയും കൂട്ടത്തിലുള്ളവരെ കൊണ്ട് പ്രതിഷേധം രേഖപ്പെടുത്തുകയും ചെയുന്നുണ്ട് .
തികച്ചും സ്വാഭാവികമായോ അല്ലെങ്കിൽ അസ്വാഭാവികമായോ സിബിഐക്ക് സോളാർ കേസ് വിട്ട നടപടിയെ
പ്രതിപക്ഷം എതിർക്കുന്ന കാരണങ്ങളിൽ പ്രധാനപ്പെട്ട ഒന്ന് തിരഞ്ഞെടുപ്പ് അടുക്കാനായെന്നും കൂടാതെ മന്ത്രിസഭയുടെ ആയുസ്സു തീരാനായി എന്നും പറഞ്ഞാണ് . ഇതൊക്കെ പറയുന്നവർ മറന്നുപോയൊരു കാര്യം ഓർമിപ്പിച്ചോട്ടെ…. ഉമ്മൻചാണ്ടി സർക്കാരാണ് ലാവലിൻ കേസ് സിബിഐക്ക് വിട്ടത് . അതും അവസാന മന്ത്രിസഭാ യോഗത്തിലായിരുന്നു എന്നുള്ളതാണ് ഇതിന്റെ ഒരു ഇത് . അപ്പോൾ എങ്ങനെയാ കാര്യങ്ങൾ ഞങ്ങൾ എന്തുവേണമെങ്കിലും ചെയ്യും പക്ഷേ നിങ്ങൾ ചെയ്യാൻ പാടില്ല എന്നാണോ ഇതിന്റെയൊക്കെ ധ്വനി . പിന്നെ തിരഞ്ഞെടുപ്പ് വരാൻ പോകുന്നു എന്ന് കരുതി ഒരു കാര്യവും ചെയ്യരുത് എന്നൊന്നും ഇല്ലലോ ലെ?. കേസ് സിബിഐക്ക് വിട്ട ഇടതുപക്ഷ സർക്കാരിന്റെ ഇത്തരത്തിലുള്ള നീക്കം സർക്കാരിനു തന്നെ തിരിച്ചടിയാകുമെന്നും പ്രതിപക്ഷം പറയുന്നുണ്ട്.
പിന്നെ നമ്മുടെ എംഎൽഎ ഹൈബി ഈഡന് ഇതൊക്കെ കാണുമ്പോൾ ഓർമ്മ വരുന്നത് “പുലി വരുന്നേ പുലി വരുന്നേ” എന്ന കഥയാണ്. സർക്കാരിന്റെ ഈയൊരു നടപടി രാഷ്ട്രീയപ്രേരിതമാണെന്നും പറയുന്നുമുണ്ട്. അദ്ദേഹത്തിന്റെ കണ്ണിൽ സോളാർ കേസ് ഒരു പുലിയാണ് .കൃത്യമായ ഇടവേളകളിൽ തിരഞ്ഞെടുപ്പുകാലത്ത് മാത്രമെത്തുന്ന പുലി . തിരഞ്ഞെടുപ്പ് അടുക്കുന്ന ഈ ഒരു സമയത്തു തന്നെയുള്ള സിബിഐ അന്വേഷണ പ്രഖ്യാപനം സ്വർണക്കടത്തും അഴിമതിയും സ്വജനപക്ഷപാതവും ഉൾപ്പെടയുള്ള രാക്ഷ്ട്രീയ വിഷയങ്ങളിൽ നിന്നും ഒളിച്ചോടാൻ വേണ്ടിയുള്ള ഒരു മാർഗം മാത്രമാണ് ഈയൊരു കേസ് എന്നാണ് ഹൈബിയുടെ അഭിപ്രായം.
നമ്മുടെ പ്രതിപക്ഷ നേതാവിന് സോളാർ കേസ് വെറുമൊരു ഓലപാമ്പ് മാത്രമാണ് . ഇതുവരെ സിബിഐയോട് ഇല്ലാതിരുന്ന പ്രേമം പിണറായി വിജയൻ ബിജെപിയുടെ സഹായത്തോടെ പൊടിതട്ടിയെടുത്തു എന്നാണ് രമേശ് ചെന്നിത്തലയുടെ ആരോപണം . സോളാർ കേസിനെ രാക്ഷ്ട്രീയ പ്രതികാരമായി മാറ്റുന്നുമുണ്ട് അദ്ദേഹം . ഇടതുപക്ഷ സർക്കാരിന് തിരഞ്ഞെടുപ്പിൽ കനത്ത തിരിച്ചടിയുണ്ടാകുമെന്ന തിരിച്ചറിവിന്റെ ഫലമായിട്ടാണ് സോളാർ കേസ് കുത്തിപൊക്കിയതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു . കൃത്യമായി ആസൂത്രണം ചെയ്ത രാക്ഷ്ട്രീയ ഗൂഢാലോചനയുടെ ഫലമാണ് സോളാർ കേസിന്റെ ഇപ്പോഴുള്ള അന്വേഷണം .
എം കെ മുനീറിന് പിണറായി വിജയൻ ഇപ്പോൾ ടിഷ്യൂ പേപ്പറിൽ ഒപ്പിടുന്ന മുഖ്യമന്ത്രിയായി. രമേശ് ചെന്നിത്തലയെ ലക്ഷ്യം വച്ച് മതിയായ സർക്കാരിന്റെ നോട്ടം ഇപ്പോൾ ഉമ്മൻചാണ്ടിക്ക് നേരെയായി. സോളാർ കേസിന് ആ ഒരു ലാഘവമേ മുനീർ കൊടുക്കുന്നുള്ളൂ. പിണറായി വിജയന് സിബിഐയോട് പ്രേമം തോന്നിയോ എന്ന രമേശ് ചെന്നിത്തലയുടെ സംശയം ഇവിടെ മുനീറിനും ഉണ്ട് കേട്ടോ . കണ്ണൂരിൽ വച്ച് അത് പറയുകയും ചെയ്തു . യുഡിഎഫ് പ്രചാരണം ഉമ്മൻചാണ്ടി നയിക്കുമെന്നായപ്പോൾ സിബിഐയോട് ഇതുവരെ ഉണ്ടായിരുന്ന ഇഷ്ടക്കേടുമാറ്റി ഒരു കഥകെട്ടിച്ചമച്ചു . ഈ കഥ പൊട്ടിപൊളിയും എന്നുകൂടെ പറയാൻ അദ്ദേഹം മറന്നില്ല. സിബിഐയുടെ കൈയിൽ സോളാർ കേസ് ഇനി എന്താകുമെന്ന് കാത്തിരുന്നു കാണാം .