കേന്ദ്രത്തിൻ്റെ കാർഷിക നിയമങ്ങൾക്കെതിരെ ട്രാക്ടർ റാലിക്കൊരുങ്ങുന്ന കർഷരുടെ ട്രാക്ടറുകൾക്ക് ഡീസൽ നൽകേണ്ടെന്ന് യുപി സർക്കാർ. സംസ്ഥാനത്തെ എല്ലാ ജില്ലകളിലെയും സപ്ലേ ഓഫീസർമാർക്കാണ് സർക്കാർ ഇത്തരത്തിൽ നിർദ്ദേശം നൽകിയത്. നാളെ ഡൽഹിയിലാണ് കർഷകരുടെ ട്രാക്ടർ റാലി. ലൈവ് ഹിന്ദുസ്താൻ ആണ് വാർത്ത റിപ്പോർട്ട് ചെയ്തത്.
അതേസമയം, പെട്രോൾ പമ്പുകളിൽ പൊലീസും ഇത്തരത്തിൽ നോട്ടീസ് പതിപ്പിച്ചിരുന്നു. കർഷകരുടെ ട്രാക്ടറുകൾക്ക് ഡീസൽ നൽകരുതെന്നും നൽകിയാൽ പമ്പുടമകൾ ഉത്തരവാദികളായിരിക്കുമെന്നും നോട്ടീസിൽ സൂചിപ്പിച്ചിരുന്നു. യുപി ഗാസിപൂരിലെ പമ്പുകളിലാണ് പൊലീസ് ഇത്തരത്തിലുള്ള നോട്ടീസുകൾ പതിപ്പിച്ചത്. പിന്നീട്, ഈ നോട്ടീസ് അബദ്ധത്തിൽ പതിപ്പിച്ചതാണെന്നും അവ മാറ്റിയിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു.റിപ്പബ്ലിക് ദിനത്തിലെ ട്രാക്ടർ റാലി ചരിത്ര സംഭവമാക്കാനൊരുങ്ങുകയാണ് കർഷക സംഘടനകൾ. ഡൽഹി പിടിച്ചെടുക്കുകയല്ല, ജനങ്ങളുടെ ഹൃദയം കീഴടക്കുകയാണ് ലക്ഷ്യമെന്ന് സംയുക്ത കിസാൻ മോർച്ച അറിയിച്ചു. ട്രാക്ടർ പരേഡിൽ പാലിക്കേണ്ട നിർദേശങ്ങൾ കർഷകർക്ക് കൈമാറി. അതേസമയം, ട്രാക്ടർ റാലിക്ക് നേരെ ആക്രമണമുണ്ടായേക്കുമെന്ന റിപ്പോർട്ടുകളെ തുടർന്ന് ഡൽഹിയിലും അതിർത്തി മേഖലകളിലും സുരക്ഷ ശക്തമാക്കി. ഡൽഹി അതിർത്തികളിലെ പ്രക്ഷോഭം അറുപത്തിയൊന്നാം ദിവസത്തിലേക്ക് കടന്നു.റാലിയിൽ പ്രശ്‌നങ്ങളുണ്ടാക്കാൻ പാകിസ്താൻ ശ്രമിക്കുമെന്ന ആശങ്ക ഡൽഹി പൊലീസ് പങ്കുവച്ചിരുന്നു. അതിനാൽ തന്നെ, അഭ്യൂഹങ്ങളിൽ വീഴരുതെന്ന് സംഘടനകൾ കർഷകരോട് ആവശ്യപ്പെട്ടു. സംയുക്ത കിസാൻ മോർച്ച പ്രത്യേക ഹെൽപ് ലൈൻ നമ്പർ തുറന്നു.