കാസർഗോഡ് നഗരത്തിൽ കഴിഞ്ഞ ദിവസം ആൾക്കൂട്ടം കയ്യേറ്റം ചെയ്യുന്നതിനിടെ കുഴഞ്ഞുവീണ് മരിച്ച റഫീഖിൻ്റെ മരണ കാരണം ഹൃദയാഘാതം മൂലമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. മൃതദേഹത്തിൽ ആന്തരികമോ ബാഹ്യമോ ആയ പരുക്കുകൾ ഇല്ലെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
ആൾക്കൂട്ടത്തിൻ്റെ മർദ്ദനമേറ്റാണ് ചെമ്മനാട് സ്വദേശിയായ റഫീഖ് മരിച്ചതെന്ന ആരോപണം വ്യാപകമായി പ്രചരിച്ചിരുന്നു. എന്നാൽ, മർദ്ദനമല്ല ഹൃദയാഘാതമാണ് മരണ കാരണമെന്നാണ് പരിയാരത്തെ കണ്ണൂർ ഗവണ്മെൻ്റ് മെഡിക്കൽ കോളജിൽ നടത്തിയ പോസ്റ്റ്മോർട്ടത്തിൽ വ്യക്തമായത്. റഫീഖിൻ്റെ മൃതദേഹത്തിൽ ആന്തരികമോ ബാഹ്യമോ ആയ പരുക്കുകൾ ഇല്ല എന്നാണ് റിപ്പോർട്ട് സൂചിപ്പിക്കുന്നത്. ഇയാളുടെ ഹൃദയധമനിയിൽ മൂന്ന് ബ്ലോക്കുകൾ കണ്ടെത്തി. ആൾക്കൂട്ടം മർദ്ദിക്കാനുള്ള ശ്രമത്തിനിടെ ഭയന്ന് ഹൃദയാഘാതം സംഭവിച്ച് മരണപ്പെടുകയായിരുന്നു എന്നാണ് കണ്ടെത്തൽ.കാസർഗോഡ് നഗര മധ്യത്തിലുള്ള സ്വകാര്യ ആശുപത്രിയിൽ ഇന്നലെ ഉച്ചയോടെയാണ് സംഭവം നടന്നത്. യുവതിക്കെതിരെ നഗ്‌നതാപ്രദർശനം നടത്തിയതോടെയാണ് പ്രശ്‌നങ്ങളുടെ തുടക്കം. രക്ഷപെടാനായി ഓടിയ റഫീഖിനെ നാട്ടുകാർ ചേർന്ന് ആശുപത്രി പരിസരത്തേക്ക് ബലം പ്രയോഗിച്ച് എത്തിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പൊലീസ് കണ്ടെത്തിയിരുന്നു. ഇങ്ങനെ കൊണ്ടുവരുന്നതിനിടെയാണ് കുഴഞ്ഞ് വീണ് തത്ക്ഷണം മരണം സംഭവിച്ചത്. സംഭവത്തിൽ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.