എരുമേലിയിൽ ഇരുമ്പൂന്നിക്കരയിൽ ടോസിൽ മെമ്പർ സ്ഥാനം നഷ്ടപ്പെട്ട ടി കെ പ്രകാശ് തിരഞ്ഞെടുപ്പ് കേസ് നല്കി. ഇടതുമുന്നണി സ്ഥാനാർത്ഥിയായിരുന്നു ടി കെ പ്രകാശ്. 340 വീതം വോട്ടുകൾ ടി കെ പ്രകാശിനും യുഡിഎഫിലെ പ്രകാശ് പള്ളിക്കുടത്തിനും ലഭിച്ച് തുല്യം തുല്യമായതിനെ തുടർന്ന് ടോസിടുകയായിരുന്നു. ടോസിൽ ഭാഗ്യം യൂഡിഎഫിലെ പ്രകാശ്പള്ളിക്കുടത്തിനെ തുണയ്ക്കുകയായിരുന്നു.
തിരഞ്ഞെടുപ്പിൽ ഇരുമ്പൂന്നിക്കര വാർഡിലെ പ്ലാമൂട്ടിൽ മുരളീധരന് മൗലിക അവകാശം നിഷേധിച്ചതിനാലാണ് തനിക്ക് വിജയിക്കാനാവശ്യമായ ഒരു വോട്ട് ലഭിക്കാതെ പോയതെന്നാണ് ടി കെ പ്രകാശിന്റെ പരാതി. രാഷ്ട്രീയ ഉദ്യോഗസ്ഥ ഗൂഢാലോചനയാണ് ഒരു വോട്ട് തനിക്ക് നഷ്ടമാകാൻ കാരണമായതെന്നാണ് പ്രകാശ് തിരഞ്ഞെടുപ്പ് പരാതിയിൽ ചൂണ്ടിക്കാണിക്കുന്നത്.മുരളീധരൻ കോവിഡിനെ തുടർന്ന് പോസ്റ്റൽ ബാലറ്റിന് അപേക്ഷിച്ചിരുന്നെങ്കിലും പോസ്റ്റൽ ബാലറ്റ് ലഭിച്ചില്ല. പോസ്റ്റൽ ബാലറ്റ് ലഭിക്കാത്തതിനാൽ പി പി ഈ കിറ്റ് ധരിച്ച് ബൂത്തിലെത്തിയെങ്കിലും പോസ്റ്റൽ ബാലറ്റ് വോട്ട് എന്ന കാരണം പറഞ്ഞ് തിരഞ്ഞെടുപ്പുദ്യോഗസ്ഥർ വോട്ട് ചെയ്യിച്ചില്ല. മുരളീധരനും തിരഞ്ഞെടുപ്പ് കേസ് നല്കിയിട്ടുണ്ട്.കാഞ്ഞിരപ്പള്ളി മുൻസിഫ് കോടതിയിലാണ് പരാതി നല്കിയിരിക്കുന്നത്. ആറ് മാസത്തിനുള്ളിൽ തീർപ്പ് കല്പിക്കണമെന്നാണ് വ്യവസ്ഥ. ടി കെ പ്രകാശിന് അനുകൂലമായി കോടതി വിധിയുണ്ടായാൽ എൽ ഡി എഫിലെ തങ്കമ്മ ജോർജ് കുട്ടിക്ക് പ്രസിഡണ്ടായി തുടരാനാവും.