സംസ്ഥാനത്ത് ചില ജില്ലകളിൽ പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തിൽ ആശങ്കപ്പെടണ്ടതില്ലെന്നും നന്നായി പാകം ചെയ്ത മുട്ട, കോഴിയിറച്ചി എന്നിവ ഭക്ഷ്യയോഗ്യമാണെന്നും മൃഗസംരക്ഷണ വകുപ്പ് അറിയിച്ചു. ബുൾസ് ഐ പോലുള്ള പകുതി വേവിച്ച മുട്ടയും പകുതി വേവിച്ച മാംസവും ഒഴിവാക്കണം. കൂടാതെ പാകം ചെയ്യുന്നതിനായി പച്ച മാംസം കൈകാര്യം ചെയ്ത ശേഷം കൈകൾ സോപ്പുപയോഗിച്ച് വൃത്തിയായി കഴുകണം.
പക്ഷികളെ ബാധിക്കുന്ന വൈറൽ രോഗമായ പക്ഷിപ്പനി ചില പ്രത്യേക സാഹചര്യങ്ങളിൽ മനുഷ്യരിലേക്ക് പകരാം. തണുത്ത കാലാവസ്ഥയിൽ മാസങ്ങളോളം ജീവിക്കാൻ കഴിവുള്ള വൈറസ് 60 ഡിഗ്രി ചൂടിൽ അര മണിക്കൂറിൽ നശിച്ചു പോകും.
ചത്തതോ, രോഗം ബാധിച്ചതോ ആയ പക്ഷികളെയോ, ദേശാടന കിളികളെയോ പക്ഷി കാഷ്ഠമോ നേരിട്ട് കൈകാര്യം ചെയ്യാതെ കൈയുറയും മാസ്‌കും ഉപയോഗിക്കുകയും ചൂടുവെള്ളവും സോപ്പും ഉപയോഗിച്ച് കൈകൾ കഴുകി വൃത്തിയാക്കുകയും ചെയ്യണം.രോഗം സ്ഥിരീകരിച്ച പ്രദേശത്തിന്റെ ഒരു കിലോമീറ്റർ ചുറ്റളവിലുള്ള മുഴുവൻ പക്ഷികളെയും കൊന്ന് മറവ് ചെയ്യുന്നതടക്കമുള്ള എല്ലാ കരുതൽ നടപടികളും മൃഗസംരക്ഷണവകുപ്പ് സ്വീകരിച്ചിട്ടുണ്ട്. നിലവിൽ പ്രഭവ കേന്ദ്രത്തിനു പുറമെയുള്ള പ്രദേശങ്ങളിൽ രോഗ ലക്ഷണങ്ങളോട് കൂടി പക്ഷികൾ ചാവുകയാണെങ്കിൽ സാമ്പിളെടുത്ത് പരിശോധിക്കാനും അതിന്മേൽ നടപടികൾ സ്വീകരിക്കാനും ജില്ലാ മൃഗസംരക്ഷണ ഓഫീസറെ ചുമതലപ്പെടുത്തിയിട്ടുണ്ട്. കര്ഷകര്ക്കുണ്ടായ നഷ്ട്ടം കൃത്യമായി കണക്കാക്കാനും ധനസഹായം നൽകാനും സർക്കാർ തീരുമാനിച്ചു . രണ്ടു മാസത്തിൽ കൂടുതൽ പ്രായമുള്ള ഒരു പക്ഷിക്ക് 200 രൂപ വച്ച് കർഷകന് നഷ്ടപരിഹാരം നൽകാനും തീരുമാനമായിട്ടുണ്ട്. അഞ്ചു രൂപ ഒരു മുട്ടയ്ക്ക് നഷ്ടപരിഹാരം നൽകാനും തീരുമാനമായി.