മലയോര കർഷകർക്ക് അടിയന്തരമായി പട്ടയം നല്കണമെന്നു അഡ്വക്കേറ്റും കെ.പി.സി.സി ജനറൽ സെക്രെട്ടറിയുമായ ടോമി കലാനി പറഞ്ഞു. തങ്ങൾ ജനിച്ചു വളർന്ന തലമുറകളായി കൃഷി ചെയ്യുന്ന ഭൂമിക്ക് ഇനിയും പട്ടയം നല്കാത്തത് പിണറായി സർക്കാരിന്റെ കർഷകദ്രോഹത്തിന്റെ തെളിവാണെന്ന് അദ്ദേഹം ഫേസ്ബുക് പേജിലൂടെ പറഞ്ഞു . കോട്ടയം ജില്ലയുടെ കിഴക്കൻ മലയോര മേഖലയിലെ 5000 -ഓളം കുടുംബങ്ങൾക്കാണ് തങ്ങളുടെ കൈവശഭൂമിക്ക് പട്ടയം ലഭിക്കാനുള്ളത്. കഴിഞ്ഞ യൂ ഡി എഫ് സർക്കാർ പട്ടയം നല്കിയിരുന്നെങ്കിലും സാങ്കേതിക കാരണങ്ങളാൽ തുടർന്ന് വന്ന ഇടതു സർക്കാർ ഇക്കാര്യത്തിൽ വ്യത്യസ്ത നിലപാട് സ്വീകരിച്ച് കർഷകരുടെ ചിരകാല ആവശ്യം നിഷേധിക്കുകയായിരുന്നു. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ പ്രത്യേക താൽപര്യപ്രകാരം മുൻ റവന്യൂ മന്ത്രി അടൂർ പ്രകാശ് മലയോര മേഖലകളിൽ നേരിട്ടെത്തി പട്ടയ വിതരണം നടത്തിയതാണ്. തികച്ചും രാഷ്ട്രീയ ലക്ഷ്യത്തോടെ പാവപ്പെട്ട മലയോര കർഷകർക്ക് അവരുടെ കൃഷി ഭൂമിക്ക് ഉമ്മൻ ചാണ്ടി സർക്കാർ നല്കിയ പട്ടയം ഇടതു സർക്കാർ നീതിരഹിതമായി നിഷേധിക്കുകയായിരുന്നു. എന്നാൽ ഇടതു സർക്കാർ കഴിഞ്ഞ നാലര വർഷക്കാലവും കർഷകരുടെ പട്ടയ പ്രശ്നത്തിൽ ക്രൂരമായ അനങ്ങാപ്പാറ നയം തുടർന്നു. കർഷകർക്ക് അടിയന്തരമായി പട്ടയം നല്കുന്ന കാര്യത്തിൽ നടപടികൾ സ്വീകരിച്ചില്ലെങ്കിൽ ശക്തമായ പ്രതിഷേധം നേരിടേണ്ടി വരുമെന്ന് അദ്ദേഹം വ്യക്തമാക്കി .