കേരളത്തിൽ നാല് ജില്ലകളിൽ കൊവിഡ് വാക്‌സിൻ ഡ്രൈ റൺ നടത്തും. തിരുവനന്തപുരം, പാലക്കാട്, ഇടുക്കി, വയനാട് എന്നിവിടങ്ങളിലാണ് ഡ്രൈ റൺ നടക്കുക. തിരുവനന്തപുരത്ത് മൂന്ന് ഇടങ്ങളിലും മറ്റ് ജില്ലകളിൽ ഒരോ ഇടത്തുമാണ് ഡ്രൈ റൺ.
കൊവിൻ ആപ്ലിക്കേഷനിൽ സൗകര്യങ്ങൾ ഒരുക്കുക, വാക്സിൻ സ്വീകർത്താക്കളെ നിശ്ചയിക്കുക, സെഷൻ സൈറ്റ് സൃഷ്ടിക്കുക, സൈറ്റുകളുടെ മാപ്പിംഗ്, ജില്ലകളിൽ വാക്‌സിൻ സ്വീകരിക്കുന്നതും വാക്സിനേഷൻ അനുവദിക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളുടെ അവലോകനം എന്നിവയെല്ലാം ഡ്രൈ റണ്ണിന്റെ ലക്ഷ്യത്തിൽ ഉൾപ്പെടും.
എല്ലാ സംസ്ഥാനങ്ങളിലെയും തലസ്ഥാനമാണ് ദേശീയ ഡ്രൈ റണ്ണിന്റെ വേദി. ചില സംസ്ഥാനങ്ങളിൽ അധികമായി എതാനും ജില്ലകളെയും ഭൂമിശാസ്ത്രപരമായ പ്രത്യേകതകളുടെ പശ്ചാത്തലത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പഞ്ചാബ്, അസം, ആന്ധ്രാപ്രദേശ്, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിൽ ഡ്രൈ റൺ കഴിഞ്ഞദിവസം വിജയകരമായി നടത്തിയിരുന്നു.
അതേസമയം കൊവിഡ് വാക്സിന് അനുമതി നൽകുന്നത് തീരുമാനിക്കുന്ന സമിതിയുടെ നിർണായക യോഗം ഇന്ന് വീണ്ടും യോഗം ചേരും. രാജ്യത്തിനുള്ളിൽ ലഭ്യമായ പരീക്ഷണ ഫലങ്ങളുടെ വിശദമായ അവലോകനമാണ് പ്രധാന അജണ്ട. കൊവിഡ് വാക്സിൻ വിതരണം ആരംഭിക്കുന്നതിന് മുന്നോടിയായി രാജ്യത്ത് നാളെ നടക്കുന്ന ദേശീയ ഡ്രൈ റണ്ണിനായുള്ള ഒരുക്കങ്ങളും പൂർത്തിയായി. വാക്‌സിൻ കുത്തിവയ്പ്പിനായി പുറത്തിറക്കിയ മാർഗരേഖയിൽ പഴുതുകൾ ഉണ്ടോ എന്ന് പരിശോധിക്കുന്നതിന്റെ ഭാഗമായാണ് ഡ്രൈ റൺ.